ആലപ്പുഴ:ലഹരിക്കടത്ത് കേസില്‍ സിപിഎം നേതാവ് ഷാനവാസിനെതിരെ പോലീസ് റിപ്പോർട്ട്. ഷാനവാസിന് ക്രിമിനൽ – ക്വട്ടേഷൻ – ലഹരി സംഘങ്ങളുമായി ബന്ധം. സാമ്പത്തിക ഇടപാടുകളിൽ ഇടനിലക്കാരനായി വിഹിതം കൈപ്പറ്റുന്നു. സമ്പത്തുണ്ടാക്കുന്നത് രാഷ്ട്രീയ പിൻബലത്തിലെന്നും റിപ്പോർട്ടിൽ. ഡിജിപിയ്ക്കും ആഭ്യന്തര വകുപ്പിനും റിപ്പോര്‍ട്ട് നല്‍കി. കരുനാഗപ്പള്ളിയില്‍ നിരോധിത പുകയിലക്കടത്ത് പിടികൂടിയതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സസ്‌പെന്‍ഷനിലായ സിപിഎം ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റിയംഗവും നഗരസഭാ കൗണ്‍സിലറുമായ എ ഷാനവാസ്. തനിക്കെതിരെ ഗൂഢാലോചന നടന്നതായി സംശയിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒരു കോടിയിലധികംരൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിയ കേസില്‍ ആരോപണവിധേയനായ ഷാനവാസിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
എന്നാല്‍ ഏത് അന്വേഷണവും കൈയുംനീട്ടി സ്വീകരിക്കും. പലവിധത്തിലുള്ള ആളുകള്‍ കൂടിചേരുന്നതാണ് പാര്‍ട്ടി. പാര്‍ട്ടിയെ സ്‌നേഹിക്കുന്നതുകൊണ്ട് അതിലുള്ളവര്‍ക്കെതിരെ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഷാനവാസ് മാധ്യമങ്ങളോട് പറഞ്ഞു. ലോക്കല്‍ കമ്മിറ്റി അംഗം മുതല്‍ മുകളിലോട്ടുള്ളവര്‍ എന്ത് സമ്പാദിച്ചാലും അത് പാര്‍ട്ടിയെ അറിയിക്കണമെന്നുണ്ട്. ഞാന്‍ പാര്‍ട്ടിയുടെ ഏരിയ കമ്മിറ്റി അംഗമാണ്. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ്. ഞാന്‍ സ്വത്ത് വാങ്ങുമ്പോള്‍ പാര്‍ട്ടിയെ അറിയിക്കേണ്ടതായിരുന്നു. അത് അറിയിച്ചില്ല എന്നതാണ് ഒന്നാമതായി പാര്‍ട്ടി പറഞ്ഞ കുറ്റം. രണ്ടാമത്തേത് വാങ്ങിയ വാഹനം വാടകയ്ക്ക് കൊടുത്തപ്പോള്‍ ഗൗരവം കാണിച്ചില്ല എന്നതാണ്. അല്ലാതെ പുകയില കടത്തുമായി ബന്ധമുണ്ടെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ല. പാര്‍ട്ടി അതിനേക്കുറിച്ച് അന്വേഷിക്കും. അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. രണ്ടോ മൂന്നോ മാസംകൊണ്ട് അന്വേഷണം നടത്തുന്നതാണ് പാര്‍ട്ടിയുടെ രീതി. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എനിക്കെതിരെയുള്ള ഏത് നടപടിയേയും രണ്ട് കൈയും നീട്ടി സ്വീകരിക്കും. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കും. അക്കാര്യമെല്ലാം പാര്‍ട്ടിയെ ബോധിപ്പിച്ചതാണ്”- ഷാനവാസ് പറഞ്ഞു.
പാര്‍ട്ടിയിലെ വിഭാഗീയതയാണ് തനിക്കെതിരെയുള്ള നീക്കത്തിന് പിന്നിലെന്ന് പറയുന്നില്ല. കാരണം, തന്റെ പാര്‍ട്ടി എവിടേയും മോശമാകാന്‍ ആഗ്രഹിക്കുന്നില്ല. ഈ പാര്‍ട്ടിക്ക് വേണ്ടി രക്തം കൊടുത്തിട്ടുള്ള ആളാണ് താന്‍. ഒരു സുപ്രഭാതത്തില്‍ ഈ പാര്‍ട്ടിയിലേക്ക് വന്ന് കൗണ്‍സിലര്‍ ആകുകയോ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാകുകയോ ചെയ്തതല്ല. 16 വയസു മുതല്‍ പാര്‍ട്ടിക്കൊപ്പം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. 17ാം വയസ്സില്‍ ജയിലില്‍ കിടന്നിട്ടുണ്ട്. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ സൈക്ലിങ്ങില്‍ ദേശീയ താരമായിരുന്നു. ആ രീതിയില്‍ പോയിരുന്നെങ്കില്‍ മറ്റൊരു ഉദ്യോഗത്തില്‍ എത്തിയേനെ. വെട്ടേറ്റിട്ടുണ്ട്. അന്നും ഇന്നും പാര്‍ട്ടിയോട് ദേഷ്യം തോന്നിയിട്ടില്ല. അതുകൊണ്ട് ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നത് വിഭാഗീയതയായി കാണേണ്ടതില്ല. അതവരുടെ വ്യക്തി താത്പര്യണ് എന്നും ഷാനവാസ് പറഞ്ഞു.