അത്തിക്കയം: പൊതുജനങ്ങൾ കുടിവെള്ളത്തിനായി വലയുമ്പോൾ അത്തിക്കയം – പേമരുതി – കക്കുടുമൺ റോഡിൽ ലക്ഷ്മി ഓട്ടോ വർക്ക് ഷോപ്പിന് സമീപം വാട്ടർ അതോറിറ്റിയുടെ മെയിൻ പൈപ്പ് ലൈൻ പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ വെള്ളം റോഡിലൂടെ ഒഴുക്കിക്കളയുന്നു. പൈപ്പ് തകർന്ന് കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഇപ്പോൾ മൂന്നാഴ്ച പിന്നിട്ടിട്ടും ഇത് പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡിലെ പ്രധാന ഭാഗത്ത് പൈപ്പ് പൊട്ടിയതിനെ തുടർന്ന് ശക്തമായ വെള്ളപ്പാച്ചിലാണ് ഉണ്ടാകുന്നത്. ഇത് വഴിയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വെള്ളം നിരന്തരം കെട്ടിക്കിടക്കുന്നതിനാൽ റോഡ് തകരാൻ സാധ്യതയുണ്ടെന്നും പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു.
ചില പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കെയാണ് അധികൃതരുടെ ഈ കടുത്ത അവഗണന. പൈപ്പ് ലൈൻ പൊട്ടിയ വിവരം പലതവണ വാട്ടർ അതോറിറ്റി അധികൃതരെ അറിയിച്ചിട്ടും തിരിഞ്ഞുനോക്കാൻ പോലും അവർ തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം. ജനങ്ങളുടെ നികുതിപ്പണവും വിലപ്പെട്ട കുടിവെള്ളവും ഇങ്ങനെ പാഴാക്കിക്കളയുന്ന ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്.
ബന്ധപ്പെട്ട അധികാരികൾ അടിയന്തിരമായി ഇടപെട്ട് പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കണമെന്നും കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.






























