കോഴഞ്ചേരി: കോയിപ്രം പഞ്ചായത്ത് നാലാം വാർഡിൽ ആന്താലിമൺ കോളനി നിവാസികൾക്ക് വേണ്ടി നടപ്പാക്കിയ പദ്ധതിയാണ് ആന്താലിമൺ കുടിവെള്ളപദ്ധതി. എംപി ഫണ്ട് വിനിയോഗിച്ച് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ പദ്ധതിയാണ് ഇത്. പഞ്ചായത്തിന്‍റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുന്ന കുളം കൃത്യമായി നിർമ്മാണം പൂർത്തിയാക്കതിരുന്ന കുളത്തിൻെറ പരിപാലനം പഞ്ചായത്ത് യഥാസമയത്ത് നടത്താതിരുന്നതു മൂലം കുളത്തിലെ ജലം മലിനപ്പെട്ടിരിക്കുന്ന അവസ്ഥയാണുള്ളത്.
പിഡബ്ല്യുഡി റോഡിൽ കൂടി ഒഴുകിവരുന്ന മലിനജലം കുളത്തിലാണ് എത്തുന്നത്. ഇവിടെ നിന്നും വിതരണം ചെയ്യുന്ന കുടിവെള്ളം മലിനപ്പെട്ടതിൻെറയും ഈ ജലം ഉപയോഗിക്കുന്നതുമൂലം ജനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിൻെറയും അടിസ്ഥാനത്തിൽ സിപിഐ കുറവൻകുഴി ബ്രാഞ്ച് കമ്മിറ്റി ബന്ധപ്പെട്ട ആരോഗ്യ, റവന്യു, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാർക്ക് പരാതി നൽകിയിരുന്നു. ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ വിഷയത്തിൽ ഇടപെട്ട് പഞ്ചായത്തിന് നിർദ്ദേശം നൽകിയെങ്കിലും പഞ്ചായത്ത് ഭരണസമിതിയുടെയും സെക്രട്ടറിയുടെയും നിഷേധ നിലപാടുമൂലം എല്ലാം ജലരേഖയായി.
പിഡബ്ലൂഡി റോഡിലെ മലിനജലം എത്താതിരിക്കുന്നത് ഓട നിർമ്മിക്കുന്നതിന് മന്ത്രി നിർദ്ദേശം നൽകി നിർമ്മാണം തുടങ്ങിയെങ്കിലും തൽപരകക്ഷികൾ തടസ്സപ്പെടുത്തിരിക്കുകയാണ്. ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ മെഡിക്കൽ ഓഫീസർ പഞ്ചായത്തിന് റിപ്പോർട്ട് നൽകിയെങ്കിലും ഫലം കാണാതിരുന്നതിൻെറ അടിസ്ഥാനത്തിൽ ആന്താലിമൺ നിവാസികൾ പത്തനംതിട്ട ജില്ലാ മലിനീകരണ ബോർഡിൽ പരാതി നൽകുകയും മലിനീകരണ ബോർഡ് ജലപരിശോധന നടത്തി ക്ലോറിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യമുണ്ടെന്ന് റിപ്പോർട്ട് വരികയും ചെയ്തിരുന്നു. ഈ റിപ്പോർട്ട് പഞ്ചായത്തിന് നല്‍കിയിട്ടും പകരം സംവിധാനം ഏർപ്പെടുത്തി ശുദ്ധമായ ജലം എത്തിക്കുന്നതിൽ പഞ്ചായത്ത് കാണിക്കുന്ന അനാസ്ഥയിൽ വ്യാപകമായ പ്രതിഷേധമാണ് നിലനിൽക്കുന്നത്.
ആന്താലിമൺ കുടിവെള്ളപദ്ധതി സംബന്ധിച്ച് ഏതെങ്കിലും തലത്തിൽ നിന്നും നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ടോയെന്ന് ചോദിക്കുമ്പോൾ അറിയില്ലെന്നുള്ള മറുപടിയാണ് ലഭിക്കുന്നത്. കമ്മിറ്റി തീരുമാനങ്ങൾ അടിക്കടി മാറ്റി 34 ലകഷം തനത് ഫണ്ടിൽ വിനിയോഗിക്കാൻ വ്യഗ്രത കാട്ടുന്ന ഭരണസമിതി കോളനി നിവാസികളുടെ അടിയന്തര ആവശ്യങ്ങൾക്ക് പണം ഇല്ലെന്ന് പറഞ്ഞ് അവഹേളിക്കുയാണെന്ന ആക്ഷേപവും നിലനിൽക്കുന്നു. കോളനി നിവാസികൾ പരാതിയുമായി മനുഷാവകാശ കമ്മീഷനെ സമീപിക്കാനും കോയിപ്രം ഗ്രാമ പഞ്ചായത്തിന് മുൻപിൽ സത്യഗ്രഹം അടക്കമുള്ള സമരപരിപാടികൾ ആരംഭിക്കാനും ആലോചിക്കുകയാണ്.