കൊച്ചി : ആരാധനലായങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവ അടച്ചുപൂട്ടണമെന്നും അനുമതിയില്ലാത്തവക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതി നിർദേശിച്ചു. ലൈസന്‍സ് നല്‍കുന്നതിന് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കണം. ചീഫ് സെക്രട്ടറിയും ഡിജിപിയും ഇതിനെതിരെ നടപടിയെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
ഉചിതമായ അപേക്ഷകളിൽ മാത്രമേ പുതിയ ആരാധനാലയങ്ങൾക്കും പ്രാർഥനാ ഹാളുകൾക്കും അനുമതി നൽകാവൂ എന്നും കോടതി നിര്‍ദ്ദേശം നല്‍കി. അപേക്ഷ പരിഗണിക്കുമ്പോൾ സമാന ആരാധനാലയങ്ങൾ തമ്മിലുള്ള അകലം മാനദണ്ഡമാക്കണം, കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നത് തടഞ്ഞുകൊണ്ടുള്ള സർക്കുലർ സംസ്ഥാന സർക്കാർ പുറത്തിറക്കണം, അപൂർവങ്ങളിൽ അപൂർവ്വം കേസുകളിൽ മാത്രമേ കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നതിന് അനുമതി നൽകാവൂ എന്നും കോടതി നിര്‍ദ്ദേശിച്ചു. പോലീസിന്‍റെയും ഇന്‍റലിജൻസിന്‍റെയും റിപ്പോർട്ടനുസരിച്ച് മാത്രമേ ഇത്തരം കേസുകളിൽ അനുമതി നൽകാവൂയെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.