മല്ലപ്പള്ളി : രണ്ട് പഞ്ചായത്തുകളിലെ 250 കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതിനായി ആരംഭിച്ച അത്യാൽ – അരയാലുക്കൽ തടംപദ്ധതി ഇന്നും ആരംഭിച്ചിടത്തു തന്നെ. എഴുമറ്റൂർ പഞ്ചായത്തിലെ 180 വീടുകൾക്കും, കൊറ്റനാട് പഞ്ചായത്തിലെ 70 വിടുകൾക്കും ശുദ്ധജലം എത്തിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഇത്. പ്രത്യേക സമിതിയുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്ന് പണം സമാഹരിച്ച് സ്ഥലം വാങ്ങി. അന്നത്തെ എംപിയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് കുളവും സംരക്ഷണ മതിലും തീർത്തു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അരയാലുങ്കലിൽ ഉപസംഭരണികളും സ്ഥാപിച്ചു. എന്നാൽ പിന്നിട് പദ്ധതി ഇഴയാൻ തുടങ്ങി. പ്രധാന ജലസംഭരണിയുടെ നിർമ്മാണവും അനുബന്ധ പൈപ്പ് ലൈനും പമ്പിങ്ങിനായി സ്ഥാപികേണ്ട മോട്ടറുകളും കടലാസിൽ ഒതുങ്ങിയിരിക്കുകയാണ്.
സംഭരണിക്കായി നൽകിയെന്ന് പറയുന്ന സ്ഥലവുമായി ബന്ധപ്പെട്ട് തർക്കങ്ങളും മറ്റും ഉണ്ടയതോടെയാണ് പദ്ധതിയുടെ പ്രവർത്തനത്തെ പിന്നോട്ടടിച്ചതിന് കാരണമായി പറയപ്പെടുന്നത്. പ്രദേശവാസികൾ ഇപ്പോഴും വില കൊടുത്ത് കുടിവെള്ളം വാങ്ങേണ്ട ഗതികേടിലാണ്. 22 ലക്ഷം രൂപയുണ്ടെങ്കിൽ 250 കുടുംബങ്ങൾക്ക് കുടി വെള്ളമെത്തിക്കാൻ കഴിയും. പദ്ധതിക്കായി നിർമ്മിച്ച കുളവും പരിസരവും കാടു കയറി മൂടി മാസങ്ങൾ ഏറെ കഴിഞ്ഞിട്ടും നടപടിയില്ല. കുടിവെള്ളത്തിനായി ജനം നെട്ടോട്ടം ഓടുമ്പോഴും ഉള്ള സൗകര്യം പ്രയോജനപ്പെടുത്താൻ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നു. കുടിവെളളത്തിനായിഅധികൃതരുടെ കനിവും കാത്ത് കഴിയുകയാണ് പ്രദേശവാസികൾ.





























