കൊച്ചി : ഇന്ത്യയിൽ നിന്നുള്ള ഇലക്ട്രിക് കാറുകളുടെ കയറ്റുമതിയിൽ 2026-27 സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ വൻ മുന്നേറ്റം. 2026 ഏപ്രിൽ-ജൂൺ പാദത്തിൽ 10,802 ഇലക്ട്രിക് കാറുകളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. മുൻവർഷമിത് 1,309 യൂണിറ്റുകൾ മാത്രമായിരുന്നു. കയറ്റുമതി വരുമാനമാകട്ടെ 2.22 കോടി ഡോളറിൽനിന്ന് 16 മടങ്ങിലേറെ ഉയർന്ന് 36.9 കോടി ഡോളറായി ഉയർന്നെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അതായത് മൊത്തം ഏതാണ്ട് 3,500 കോടി രൂപയുടെ കയറ്റുമതി. യൂറോപ്പാണ് ഇന്ത്യയിൽ നിന്നുള്ള ഇലക്ട്രിക് കാറുകളുടെ പ്രധാന വിപണി. അതിൽ തന്നെ സ്പെയിനാണ് ഒന്നാംസ്ഥാനത്ത്. 14.64 കോടി ഡോളറിന്റെ കയറ്റുമതിയാണ് സ്പെയിനിലേക്ക് നടന്നത്.
4,007 വാഹനങ്ങൾ ഈ കാലയളവിൽ സ്പെയിനിലേക്ക് കയറ്റുമതി ചെയ്തു. ഈ മേഖലയിലെ ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ ഏകദേശം 40 ശതമാനവും സ്പെയിനിലേക്കായിരുന്നു. 7.87 കോടി ഡോളറിന്റെ വാഹനങ്ങളാണ് രണ്ടാം സ്ഥാനത്തുള്ള യു.കെ.യിലേക്ക് കയറ്റുമതി ചെയ്തത്. 2,646 കാറുകളാണ് യു.കെ.യിലേക്ക് കയറ്റി അയച്ചത്. മുൻവർഷം ഇതേ കാലയളവിൽ ഇത് വെറും ഒരെണ്ണമായിരുന്നു. ജർമനിയിലേക്ക് 2.51 കോടി ഡോളറിന്റെയും നോർവേയിലേക്ക് 2.11 കോടി ഡോളറിന്റെയും ഡെൻമാർക്കിലേക്ക് 2.1 കോടി ഡോളറിന്റെയും വൈദ്യുത കാറുകൾ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തു.
യൂറോപ്പിന് പുറത്തേക്കും ഇന്ത്യയിൽ നിന്നുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യം വർധിച്ചിട്ടുണ്ട്. ജപ്പാനിലേക്ക് 1.34 കോടി ഡോളറിന്റെ ഇലക്ട്രിക് കാറുകൾ കയറ്റുമതി ചെയ്തപ്പോൾ, അയൽരാജ്യമായ നേപ്പാളിലേക്ക് 81 ലക്ഷം ഡോളറിന്റെ വാഹനങ്ങളാണ് കയറ്റുമതി ചെയ്തത്.































