കോന്നി : കോന്നിയില്‍ ആഴ്ചകളായി മുടങ്ങി കിടന്നിരുന്ന ജല വിതരണം പുനരാരംഭിക്കുവാന്‍ നടപടികള്‍ ആരംഭിച്ചതായി കേരള വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. അച്ചന്‍കോവില്‍ നദിയിലെ ജല നിരപ്പ് കുറഞ്ഞത് മൂലം കൊട്ടാരത്തില്‍ കടവ് പമ്പ് ഹൗസിലെ കിണറില്‍ മണല്‍ നിറഞ്ഞതാണ് ജല വിതരണം പ്രതിസന്ധിയിലാകുവാന്‍ കാരണമായത്. കഴിഞ്ഞ രണ്ടാഴ്ച കാലമായി കോന്നി പഞ്ചായത്തിലും അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലും ഉള്‍പ്പെടെ ജല വിതരണം തടസപ്പെട്ടിരുന്നു.
കിണറില്‍ മണല്‍ നിറഞ്ഞത് കാരണം കോന്നി മിനി സിവില്‍ സ്റ്റേഷന്‍ ഭാഗത്ത് അടക്കമുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളം ലഭിക്കാത്ത അവസ്ഥയായിരുന്നു നിലവിലുള്ളത്. ഇടയ്ക്ക് മഴ ലഭിക്കാതെ വന്നതോടെ അച്ചന്‍കോവില്‍ നദിയിലെ ജലനിരപ്പ് ക്രമാതീതമായി താഴുകയും നദിയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുവാന്‍ കഴിയാതെ വരുകയും ചെയ്തു. ഇതോടെ കോന്നി നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങുകയും ചെയ്തിരുന്നു. കോന്നി മഠത്തില്‍കാവ് പ്രദേശത്ത് അടക്കം കുടിവെള്ള വിതരണം മുടങ്ങിയതോടെ ടാങ്കറില്‍ വെള്ളം എത്തിച്ചാണ് വെള്ളം ഉപയോഗിച്ച് വന്നത്.
അരുവാപ്പുലം പഞ്ചായത്തിലും ജല വിതരണം മുടങ്ങിയത് ജന ജീവിതത്തെ സാരമായി ബാധിച്ചിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ എല്ലാം തന്നെ വേനല്‍ തുടങ്ങുന്നതിന് മുൻപ് തന്നെ പമ്പ് ഹൗസിലെ കിണറിലെ മണല്‍ നീക്കം ചെയ്യുകയും മറ്റും ചെയ്തിരുന്നു എങ്കിലും ഈ തവണ അത് ഉണ്ടായിരുന്നില്ല. മൂന്നു ദിവസത്തിനുള്ളില്‍ തന്നെ ജല വിതരണം പൂര്‍ണ്ണമായി പുനസ്ഥാപിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.





























