കോട്ടയം : ആലപ്പുഴയിൽനിന്ന് കാണാതായ യുവാവിനെ കൊലപ്പെടുത്തിയ ശേഷം ചങ്ങനാശ്ശേരിയിൽ വീടിന്‍റെ തറയിൽ കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്തതായി കണ്ടെത്തി. ആലപ്പുഴ ആര്യാട് പഞ്ചായത്ത് മൂന്നാം വാർഡ് കിഴക്കേതയ്യിൽ പുരുഷന്‍റെ മകൻ ബിന്ദുമോന്‍റെ(43) മൃതദേഹമാണ് തറ പൊളിച്ച് പുറത്തെടുത്തത്. ബിന്ദുവിന്‍റെ ബന്ധു താമസിക്കുന്ന പൂവത്തെ വാടകവീട്ടിലെത്തിയ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് മൃതദേഹം തറക്കുള്ളിൽ കണ്ടെത്തിയത്.
കഴിഞ്ഞ മാസം 26നാണ് ബിന്ദുമോനെ കാണാതായത്. യുവാവിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി 28ന് ബന്ധുക്കൾ ആലപ്പുഴ നോർത്ത് പോലീസിൽ പരാതി നൽകിയിരുന്നു. ചമ്പക്കുളത്ത് ബന്ധുവിന്‍റെ മരണവീട്ടിൽ പോയതായിരുന്നുവെന്നാണ് ബന്ധുക്കൾ അറിയിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തിരുവല്ലയിൽ വെച്ച് മൊബൈൽ പരിധിക്കു പുറത്തായതായി കണ്ടെത്തിയത്.
ചങ്ങനാശ്ശേരി എ.സി കോളനിക്കു സമീപമാണ് മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ചത്. ഇതോടെയാണ് ബിന്ദുവിന്‍റെ ബന്ധു മുത്തുകുമാറിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. എ.സി കോളനിയിൽ മുത്തുകുമാറിന്‍റെ വീട്ടിൽ പുതുതായി കോൺക്രീറ്റ് ചെയ്തതായി കണ്ടെത്തി. പിന്നീടുള്ള അന്വേഷണത്തില്‍ വീടിനു പിന്നിലുള്ള തറയിൽ കോൺക്രീറ്റ് ചെയ്ത് ഒളിപ്പിച്ച മൃതദേഹം പോലീസ് പുറത്തെടുക്കുകയായിരുന്നു.