കാഞ്ഞാർ: ലോറിയിൽ കിടന്നുറങ്ങുകയായിരുന്ന ഡ്രൈവർക്ക് കുത്തേറ്റു. തൊടുപുഴ സ്വദേശി കോതവഴിക്കൽ പ്രദീപ് (ബാബു-55) നാണ് കുത്തേറ്റത്. കഴുത്തിൽ കത്തി തറച്ചുകയറിയ നിലയിൽ പ്രദീപിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദീപിനെ കുത്തിയ കൂവക്കണ്ടം സ്വദേശി മോടംപ്ലാക്കൽ ബാലകൃഷ്ണ(കുഞ്ഞ്)നാണ് കുത്തിയത്. ഇയാൾക്ക് വേണ്ടി കാഞ്ഞാർ പോലീസ് തെരച്ചിൽ ആരംഭിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. റബർതടി വിൽപനയെത്തുടർന്നുണ്ടായ വൈരാഗ്യമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
കൂവക്കണ്ടം ശ്രീധർമശാസ്താ ക്ഷേത്രവളപ്പിലെ റബർ മരങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് മരം വാങ്ങിയ വ്യക്തിയും കുഞ്ഞും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന്, പ്രദീപ് ലോറിയിൽ കിടന്നുറങ്ങുന്ന സമയത്ത് കുഞ്ഞ് കത്തിയുമായി എത്തി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ പ്രദീപിനെ ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ കൊച്ചിയിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കാഞ്ഞാർ എസ്ഐ സിബി തങ്കപ്പന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിക്കായി തെരച്ചിൽ നടത്തുന്നത്.





























