വടശേരിക്കര: വനംവകുപ്പ് ഡ്രോൺ നിരീക്ഷണമുൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ രംഗത്തിറക്കിയിട്ടും വടശേരിക്കര മേഖലയിൽ കാട്ടാനകളുടെ താണ്ഡവത്തിന് കുറവില്ല. ദിവസങ്ങളായി ജനവാസ മേഖലകളിൽ തമ്പടിച്ചിരിക്കുന്ന ആനക്കൂട്ടം വൻതോതിൽ കൃഷിനാശമാണ് വരുത്തിവെക്കുന്നത്. വനത്തിലും നാട്ടിലും ഒരേപോലെ വനംവകുപ്പിന്റെ നേതൃത്വത്തിൽ ഡ്രോൺ പരിശോധനകൾ നടത്തി ആനകളുടെ സാന്നിധ്യം കണ്ടെത്താൻ ശ്രമിച്ചെങ്കിലും, ഇവയെ പൂർണ്ണമായി കാട്ടിലേക്ക് തുരത്താൻ കഴിഞ്ഞിട്ടില്ല. സാധാരണയായി ആനകളെ ഓടിക്കാൻ ഉപയോഗിക്കുന്ന പടക്കം പൊട്ടിക്കൽ, പന്തം കൊളുത്തൽ തുടങ്ങിയ പരമ്പരാഗത മാർഗ്ഗങ്ങളൊന്നും ഇപ്പോൾ ഫലം കാണുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
പടക്കം പൊട്ടുമ്പോ താൽക്കാലികമായി മാറുന്ന ആനകൾ, തൊട്ടടുത്ത ദിവസം തന്നെ വീണ്ടുമെത്തി കൃഷിയിടങ്ങൾ തകർക്കുകയാണ്. റബ്ബർ, തെങ്ങ്, വാഴ, കപ്പ തുടങ്ങിയ വിളകളെല്ലാം വ്യാപകമായി നശിപ്പിക്കപ്പെടുന്നുണ്ട്. കാട്ടാനകളുടെ സഞ്ചാരപഥം കൃത്യമായി മനസ്സിലാക്കാനും പ്രതിരോധം തീർക്കാനുമാണ് വനംവകുപ്പ് ഡ്രോണുകൾ ഉപയോഗിച്ച് ആകാശ നിരീക്ഷണം ശക്തമാക്കിയത്. എന്നാൽ വനാതിർത്തിയോട് ചേർന്നുള്ള ജനവാസ മേഖലകളിൽ ആനകൾ സ്ഥിരമായി തമ്പടിക്കുന്നത് തടയാൻ ഇതുകൊണ്ടും സാധിക്കുന്നില്ല.
രാത്രികാലങ്ങളിൽ വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് മേഖലയിൽ ഇതിനകം ഉണ്ടായിട്ടുള്ളത്. ഡ്രോൺ നിരീക്ഷണത്തിനപ്പുറം, ആനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ സൗരോർജ്ജ വേലികൾ സ്ഥാപിക്കുകയോ കിടങ്ങുകൾ നിർമ്മിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം. വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും, നാശനഷ്ടം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.





























