മഞ്ചേരി : മഞ്ചേരി നഗരസഭാ കൗൺസിലറായിരുന്ന തലാപ്പിൽ അബ്ദുൽജലീലിനെ (കുഞ്ഞാക്ക-57) കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾക്കും ജീവപര്യന്തം തടവും ഒരുലക്ഷം രൂപവീതം പിഴയും ശിക്ഷ. മഞ്ചേരി നെല്ലിക്കുത്ത് കോട്ടക്കുത്ത് മാട്ടയിൽ ഷുഹൈബ് (കൊച്ചു-29), നെല്ലിക്കുത്ത് ഒലിപ്രക്കാട് പതിയൻതൊടിക അബ്ദുൽ മാജിദ് (30), പാണ്ടിക്കാട് വള്ളുവങ്ങാട് സൗത്ത് കറുത്തേടത്ത് ഷംസീർ (36) എന്നിവരെയാണ് മഞ്ചേരി മൂന്നാം അഡീഷണൽ ജില്ലാസെഷൻസ് കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. പ്രതികൾ പിഴയടച്ചാൽ തുക അബ്ദുൽ ജലീലിന്റെ കുടുംബത്തിന് നൽകണം.
വാഹനത്തിന്റെ ചില്ലുകൾ അടിച്ചുതകർത്തതിന് ഉടമയ്ക്ക് 25,000 രൂപ നഷ്ടപരിഹാരവും നൽകണം. മൂന്നുപ്രതികൾക്കെതിരേയും കൊലക്കുറ്റം തെളിഞ്ഞു. പുറമേ ഒന്നും രണ്ടും പ്രതികളായ ഷുഹൈബ്, അബ്ദുൽ മാജിദ് എന്നിവർക്കെതിരേ വാഹനം അടിച്ചുതകർക്കൽ, സാക്ഷികളെ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളും പ്രോസിക്യൂഷന് തെളിയിക്കാനായി. ബുധനാഴ്ച രാവിലെ 11-ന് കോടതി പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി. തുടർന്ന് പ്രതികളോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് ആരാഞ്ഞു. കുടുംബത്തിന്റെ അത്താണിയാണ് തങ്ങളെന്നും ശിക്ഷ പരമാവധി ഇളവുചെയ്യണമെന്നും പ്രതികൾ ആവശ്യപ്പെട്ടു.
എന്നാൽ, ഒളിവിൽപ്പോയി സാക്ഷികളെ തുടർച്ചയായി ഭീഷണിപ്പെടുത്തിയ ഒന്നാംപ്രതിക്ക് വധശിക്ഷയും മറ്റുരണ്ടുപേർക്ക് പരമാവധി ശിക്ഷയും നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പിന്നീട്, കോടതി മൂന്നുപ്രതികൾക്കും ജീവപര്യന്തം തടവുംപിഴയും വിധിച്ചു. പ്രതികളെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.





























