ഗുവാഹത്തി: ഗാന്ധി കുടുംബത്തിനും രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശവുമായി അസ്സം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. രാജ്യത്തെ തകര്‍ക്കാനാണ് ഗാന്ധി കുടുംബം ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി തന്‍റെ ഗാന്ധി പേര് ഉപേക്ഷിക്കണമെന്നും ഹിമന്ത ബിശ്വ ശര്‍മ ആവശ്യപ്പെട്ടു. ഗുവാഹത്തിയില്‍ നടന്ന ബി.ജെ.പി മഹിളാ മോര്‍ച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് അസ്സം മുഖ്യമന്ത്രി രാഹുലിനെതിരെ വിമര്‍ശനമുന്നയിച്ചത്. ഗാന്ധി കുടുംബം `സര്‍ദാര്‍ ഓഫ് ഡ്യൂപ്ലിക്കേറ്റാണെ’ ന്നും നിരവധി തട്ടിപ്പുകളാണ് നടത്തിയെന്നും ഹിമന്ത ബിശ്വ ശര്‍മ ആരോപിച്ചു.
അവരുടെ ആദ്യ തട്ടിപ്പ് തുടങ്ങിയത് ഗാന്ധിയെന്ന പേരില്‍നിന്നാണ്. കുടുംബഭരണത്തിലൂടെ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചു. അതിനാല്‍ തന്നെ ഗാന്ധിയെന്ന പേര് ഉപേക്ഷിക്കാന്‍ രാഹുല്‍ ഗാന്ധിയോട് താന്‍ അപേക്ഷിക്കുകയാണെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. ജി20 ഉച്ചകോടിയിലെ ദില്ലി സംയുക്ത പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേട്ടമാണെന്നും ഇത് നമ്മുടെ ഭാരത് ഭൂമിയാണെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. അതിനിടെ, യൂറോപ്യന്‍ പര്യടനത്തിനിടെ ഭാരത് വിവാദത്തില്‍ ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി നടത്തിയത്. ഇന്ത്യയുടെ ചരിത്രം മായ്ക്കാൻ ശ്രമിക്കുന്നവരാണ് രാജ്യത്തിന്‍റെ പേര് മാറ്റാൻ ഒരുങ്ങുന്നതെന്നാണ് പാരീസിലെ സയന്‍സസ് പിഒ യൂനിവേഴ്സിറ്റിയില്‍ നടന്ന സംവാദ പരിപാടിക്കിടെ രാഹുല്‍ ഗാന്ധി ആരോപിച്ചത്.





























