മലപ്പുറം : നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിൽ സംഘപരിവാറിനെതിരെ കെ മുരളീധരൻ എംപി. സംസ്ഥാനത്തെ രണ്ട് പ്രബല സമുദായത്തെ തമ്മിലടിപ്പിച്ച് അതിനിടയിൽ കയറാൻ സംഘപരിവാർ ശ്രമിക്കുകയാണെന്ന് മുരളീധരൻ ആരോപിച്ചു.
അതിന് സഹായം നൽകുന്ന നിലപാടുകൾ ആരും സ്വീകരിക്കരുതെന്നും മുരളീധരൻ ആവശ്യപ്പെട്ടു. അഭിപ്രായ വ്യത്യാസങ്ങൾ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പരിഹരിക്കാൻ ഇരു സമുദായ നേതാക്കളും തയ്യാറാകണം.
ലഹരി മാഫിയ കേരളത്തിൽ ഉണ്ട്. പക്ഷെ അത് ഒരു മതത്തിന്റെ പേരിൽ കെട്ടിവെക്കരുത്. പാലാ ബിഷപ്പിന്റെ ചില പ്രസ്താവനകളാണ് വിവാദമായത്. അദ്ദേഹത്തെ സംരക്ഷിക്കാൻ വിശ്വാസികൾ ഉണ്ട്. അതിന് സംഘപരിവാർ ആവശ്യമില്ല. തർക്കം കൂടുതൽ ഗുരുതരമാകാതെ പരിഹരിക്കേണ്ടത് സർക്കാരാണെന്നും മുരളീധരൻ പറഞ്ഞു.