ന്യൂഡൽഹി: കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ വ്യാപകപരിശോധനയിലൂടെ ഡൽഹി പോലീസിന്റെ ക്രൈം ബ്രാഞ്ച് പിടികൂടിയത് ഒന്നരക്കോടിയിലധികം രൂപയുടെ മയക്കുമരുന്ന്. അന്തർസംസ്ഥാന മയക്കുമരുന്ന് റാക്കറ്റിനെ തകർക്കാനും വ്യാപാരകണ്ണിയിലെ രണ്ട് പ്രധാനികളെ അറസ്റ്റ് ചെയ്യാനും സാധിച്ചതായി പോലീസുദ്യോഗസ്ഥർ ഞായറാഴ്ച അറിയിച്ചു. 30 ലക്ഷം രൂപ വിലവരുന്ന 1.5 കിലോഗ്രാം അൽപ്രേസൊലാം ഗുളികകളും 1.25 കോടി രൂപ വിലമതിക്കുന്ന 606 ഗ്രാം ഹെറോയിനുമാണ് പിടികൂടിയത്. അമിതമായ ഉത്കണ്ഠയുണ്ടാവുക, കാരണമില്ലാതെ പരിഭ്രമിക്കുക, വിഷാദരോഗവും അതേതുടർന്നുണ്ടാകുന്ന ഉത്കണ്ഠ എന്നിവയ്ക്കുള്ള ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നാണ് അൽപ്രേസൊലാം.
നിരന്തരമായ ഉപയോഗം ഈ മരുന്നിന് അടിമയാകാനുള്ള കാരണമായി തീരാം. ഗാസിപുരിലെ ഹരിജൻ ബസ്തിയ്ക്ക് സമീപം മയക്കുമരുന്ന് എത്തിക്കുമെന്ന വിവരത്തെ തുടർന്നാണ് ക്രൈം ബ്രാഞ്ച് സംഘം സ്ഥലത്തെത്തിയത്. ഉത്തർപ്രദേശിലെ ഫരീദാബാദ് സ്വദേശികളായ മഹേന്ദ്രപാൽ, നാഥു ഖാൻ എന്നിവരെ ഇവിടെ നിന്ന് അന്വേഷണസംഘം പിടികൂടി. ഹെറോയിൻ നിർമ്മാതാക്കൾക്ക് അൽപ്രേസൊലാം വിതരണം ചെയ്തിരുന്ന മഹേന്ദ്രപാൽ പിന്നീട് മയക്കുമരുന്ന് വിതരണശൃഖലയിൽ കണ്ണിയാകുകയായിരുന്നു. നേരത്തെ മൂന്ന് കേസുകളിൽ അറസ്റ്റിലായയാളാണ് നാഥു ഖാൻ. നാഥു ഖാന്റെ സഹോദരന് ഒപിയം കൃഷിയ്ക്കുള്ള ലൈസൻസുണ്ട്.
ഇതിന്റെ മറവിലായിരുന്നു ഹെറോയിൻ നിർമ്മാണം. ഉത്തർപ്രദേശിനും ഡൽഹിയ്ക്കും ഇടയിൽ മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന സംഘാംഗങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘമെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു. നേരത്തെ നൈജീരിയൻ പൗരർ ഉൾപ്പെട്ടിരുന്ന മയക്കുമരുന്ന് വ്യാപാര സംഘത്തെ ഡൽഹി പോലീസ് പിടികൂടിയിരുന്നു. ഇവരിൽനിന്ന് 3.63 ലക്ഷം രൂപയും മൊബൈൽ ഫോണുകളും എടിഎം കാർഡുകളും പാൻ കാർഡുകളും പാസ്-ചെക്ക് ബുക്കുകളും പോലീസ് കണ്ടെടുത്തിരുന്നു.






























