കൊല്ലം : ഡെങ്കിപ്പനി പടർന്നുപിടിക്കുന്ന അഷ്ടമുടിക്കായലിലെ തുരുത്തുകൾ ബുധനാഴ്ച ഡി.എം.ഒ.യുടെയും ഡെപ്യൂട്ടി ഡി.എം.ഒ.യുടെയും നേതൃത്വത്തിൽ 30 പേരടങ്ങിയ ദ്രുതകർമസേന സന്ദർശിക്കും. കാവനാട് സെന്റ് തോമസ് ഐലൻഡിലെ യുവതി ഡെങ്കിപ്പനിയെത്തുടർന്ന് തിങ്കളാഴ്ച മരിച്ചിരുന്നു. തുടർന്ന് എം.എൽ.എ.യുടെ സാന്നിധ്യത്തിൽ അടിയന്തര യോഗം ചേരുകയും ചുമതലയുണ്ടായിരുന്ന ജൂനിയർ എച്ച്.ഐ.യെ മാറ്റി പുതിയയാളെ നിയമിക്കുകയും ചെയ്തു.
രണ്ടുദിവസമായി രോഗം വ്യാപകമായി പടർന്നുപിടിക്കുന്ന സെന്‍റ് തോമസ്, സെന്‍റ് ജോർജ്, ഫാത്തിമ ദ്വീപുകളിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്‍റ് നേതൃത്വത്തിൽ ക്യാമ്പുകൾ നടക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ദ്വീപ് നിവാസികളുടെ രക്തപരിശോധന നടത്തി. മരുന്നുകളും വിതരണം ചെയ്യുന്നുണ്ട്. കോർപ്പറേഷൻ ആേരാഗ്യവിഭാഗത്തിനു പുറമേ ഹോമിയോവകുപ്പും പ്രതിരോധ പ്രവർത്തനങ്ങളുമായി തുരുത്തുകളിലുണ്ട്. ഫോഗിങ്ങിനും സ്പ്രേയിങിനുമായി കൂടുതൽ പേരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വാർഡ് കൗൺസിലർ രാജു നീലകണ്ഠൻ പറഞ്ഞു.





























