കോന്നി : മലയോര മേഖലയുടെ പ്രധാന ജലസ്രോതസ്സായ കല്ലാർ വറ്റിവരണ്ട് തുടങ്ങിയതോടെ തണ്ണിത്തോട് മലയോര മേഖലയിൽ ശുദ്ധജല ക്ഷാമം രൂക്ഷമാകുന്നു. തേക്കുതോട്ടിൽ സ്ഥാപിച്ചിരിക്കുന്ന തണ്ണിത്തോട് ശുദ്ധജല പദ്ധതിയിൽ നിന്നുമാണ് തണ്ണിത്തോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം പമ്പ് ചെയ്യുന്നത്. വേനൽ കടുത്ത് ജല നിരപ്പ് താഴ്ന്ന് കഴിഞ്ഞാൽ ശുദ്ധജല വിതരണവും പ്രതിസന്ധിയിലാകും. 2011 ലാണ് തണ്ണിത്തോട് ശുദ്ധജല പദ്ധതി സ്ഥാപിച്ചത്. എന്നാൽ അതിന് രണ്ട് വർഷം മുൻപ് തന്നെ തേക്കുതോട് മൂഴിക്ക് സമീപം ഇൻഡേക്ക് പമ്പ് ഹൗസ് പ്രവർത്തനം ആരംഭിച്ചിരുന്നു.
ഗാർഹിക കണക്ഷനുകൾ വർധിച്ചതോടെ വേനൽ കടുക്കുന്നത് ശുദ്ധജല വിതരണ സംവിധാനത്തെയും സാരമായി ബാധിക്കും. തണ്ണിത്തോട്, തേക്കുതോട് എന്നീ ഉയർന്ന പ്രദേശങ്ങളിൽ ആണ് കൂടുതലും ശുദ്ധജല ക്ഷാമം രൂക്ഷമാകുന്നത്. എലിമുള്ളുംപ്ലാക്കൽ ,തണ്ണിത്തോട്, തേക്കുതോട് നിവാസികൾ കൂടുതലായും വരൾച്ച രൂക്ഷമായാൽ കല്ലാറിനെ ആണ് ആശ്രയിക്കുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമായാൽ വലിയ വില കൊടുത്ത് ടാങ്കറുകളിൽ വെള്ളം എത്തിക്കുകയാണ് ചെയ്യുന്നത്. സാധാരണക്കാരായ മലയോര നിവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഇത് വരുത്തി വെക്കുന്നത്.
മഴ പെയ്യാതെ വന്നതോടെ കാർഷിക മേഖലയും ഏറെ പ്രതിസന്ധിയിലായി. തേക്കുതോട് പോലെയുള്ള പ്രദേശങ്ങളിൽ ഏത്തവാഴ കൃഷി അടക്കമുള്ളവ വെള്ളം കിട്ടാതെ കരിഞ്ഞുങ്ങി തുടങ്ങിയിട്ടുണ്ട്. കാർഷിക ലോൺ എടുത്ത് കൃഷി തുടങ്ങിയവരും വലിയ പ്രതിസന്ധി നേരിടുകയാണ് ഇപ്പോൾ. കല്ലാറിലെ ജല നിരപ്പ് താഴുന്നത് കുട്ടവഞ്ചി സവാരിയെയും സാരമായി ബാധിച്ചിട്ടുണ്ട്. കല്ലാറ്റിലെ കടവിൽ മണൽ ചാക്കുകൾ അടുക്കിയാണ് കുട്ടവഞ്ചി സവാരി നടത്തുന്നത്. നദിയിൽ ഒഴുക്ക് ശക്തമായാൽ മാത്രമേ സവാരി പുനരാരംഭിക്കാൻ കഴിയു.