തിരുവല്ല : ഡി.ടി.പി.സി.കെട്ടിടം സാമൂഹികവിരുദ്ധരുടെ താവളമായിരിക്കുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വാട്ടർ ടൂറിസം പദ്ധതിക്കായി തിരുവല്ല ചന്തക്കടവിൽ ലക്ഷങ്ങൾ ചെലവഴിച്ച് പണിത കെട്ടിടമാണ് ഇപ്പോള്‍ സാമൂഹികവിരുദ്ധരുടെ താവളമായിരിക്കുന്നത്. 21 വർഷം മുമ്പ് തുടങ്ങിയ ചന്തതോട് വാട്ടർ ടൂറിസം പദ്ധതിയാണ് ഇത്.
ഇതിന്‍റെ ബാക്കി നടപടികള്‍ ഇതുവരെ നടപ്പാക്കിയിയില്ല. ‘വ്യാളികളുടെ താഴ്‌വാരം’ എന്ന് അർത്ഥംവരുന്ന ഡ്രാഗൺവാലി എന്നാണ് വാട്ടർ പാർക്കിന്റെ പേര്. ‘വ്യാളി’കളായ സാമൂഹികവിരുദ്ധർക്ക് യഥേഷ്ടം വിഹരിക്കാനുള്ള താവളമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ഇത്. മദ്യപാനികളുടെയും കഞ്ചാവ് മാഫിയയുടെയും നിയന്ത്രണത്തിലാണ് ഇപ്പോൾ കെട്ടിടസമുച്ചയം.
കൂറ്റൻ ഗേറ്റുകൾ ഇവർക്കായി തുറന്നിട്ടിരിക്കുകയാണ്. ആരൊക്കെയോ ഇതുവഴി രാത്രിയില്‍ വന്ന് പോകുന്നു. സമീപവാസികൾ ഭീതിയോടെയാണ് രാത്രി കഴിയുന്നത്. നാട്ടുകാർക്ക് പരിചയമില്ലാത്തവരാണ് ഏറെയും ഇവിടെ വരുന്നത്. ടൂറിസത്തിനായി വാങ്ങിയ നാല് ബോട്ടുകൾ ഇതുവെരെ വെള്ളം കണ്ടിട്ടില്ല. ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിയ ഫൈബർ നിർമിത ബോട്ടുകൾ ഇപ്പോൾ എവിടെയാണെന്ന് ഉദ്യോഗസ്ഥർക്കും അറിയില്ല. ടിക്കറ്റ് കൗണ്ടർ, ഉല്ലാസയാത്രയ്ക്ക് എത്തുന്നവർക്കായുള്ള കൂറ്റൻ വിശ്രമകേന്ദ്രം, ശൗചാലയങ്ങൾ എന്നിവയാണ് ഇവിടെയുള്ളത്. ശൗചാലങ്ങളുടെ കതകുകളും ജനാലകളും സാമൂഹിക വിരുദ്ധർ തകർത്തു.





























