ദുബായ് : വിശുദ്ധ റമദാൻറെ മറവിൽ തെരുവുകളിലും സോഷ്യൽ മീഡിയ വഴിയും നടക്കുന്ന ഭിക്ഷാടനത്തിനെതിരെ ദുബായ് പോലീസ് പരിശോധന ശക്തമാക്കി. പാർക്കിംഗ് ഏരിയയിൽ ഭിക്ഷാടനം നടത്തിയിരുന്ന ഒരാളെ പിടികൂടിയപ്പോള്‍ ഇയാളുടെ കൈവശം കണ്ടെത്തിയത് 20,000 ദിർഹം (ഏകദേശം 4.5 ലക്ഷം രൂപ). ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. റമദാൻ കാലത്ത് ഭിക്ഷാടനം തടയുന്നതിനായി നടപ്പിലാക്കുന്ന ‘കോംബാറ്റിംഗ് ബെഗ്ഗിംഗ്’ കാമ്പയിന്റെ ഭാഗമായാണ് ഈ നടപടി. ആഡംബര കാറുടമകളെ ലക്ഷ്യം വെച്ചായിരുന്നു ഇയാൾ ഭിക്ഷാടനം നടത്തിയിരുന്നത്.
ഭക്ഷണത്തിന് പോലും വകയില്ലെന്ന് ആളുകളെ വിശ്വസിപ്പിച്ചാണ് ഇയാൾ സഹതാപം പിടിച്ചുപറ്റിയിരുന്നത്. പാർക്കിങ് കേന്ദ്രങ്ങളിലും ട്രാഫിക് സിഗ്നലുകളിലും എത്തുന്ന ഇയാൾ ആഢംബര കാറുകളിലെത്തുന്ന ആളുകളോട് തന്‍റെ അവസ്ഥ ദയനീയമാണെന്ന് പറഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നു. വ്യാജ കഥകൾ മെനഞ്ഞ് പണം തട്ടുന്നവരാൽ വഞ്ചിതരാകരുതെന്നും സഹതാപം തോന്നി പണം നൽകരുതെന്നും ദുബായ് പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. പള്ളികൾ, ആശുപത്രികൾ, ചന്തകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങൾ പ്രധാനമായും പ്രവർത്തിക്കുന്നത്.





























