അടൂർ: ഇ–മാലിന്യം പണം നൽകി ഇനി നഗരസഭയിലെ ഹരിതകർമസേന ശേഖരിക്കും. ഇ-മാലിന്യ ശേഖരണത്തിൻ്റെ നഗരസഭാതല ഉദ്ഘാടനം നഗരസഭാ ചെയർമാൻ കെ. മഹേഷ് കുമാർ ശ്രീമൂലം മാർക്കറ്റിൽ നടന്ന ചടങ്ങിൽ ഇ-മാലിന്യം ശേഖരിച്ച് നിർവഹിച്ചു. ആരോഗ്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രമേഷ് വരിക്കോലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ റോണി പാണം തുംണ്ടിൽ സ്വാഗതം ആശംസിച്ചു. വൈസ് ചെയർപേഴ്സൺ രാജി ചെറിയാൻ, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശോഭ തോമസ്, കൗൺസിലർമാരായ ദിവ്യ റെജി മുഹമ്മദ്, ഡി. സജി, അനിത ദേവി, രജനി രമേശ്, അനു വസന്തൻ, അപ്സര സനൽ, ഗോപാലൻ കെ, ക്ലീൻ സിറ്റി മാനേജർ പ്രമോദ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ സിനി എസ്, കവിത കുമാരി, മിനിമോൾ, റഫീന, അനിൽ, സി.ഡി.എസ് ചെയർപേഴ്സൻ വൽസലകുമാരി, ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഹരിതകർമസേനാംഗങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന ഇ-മാലിന്യ (ഇലക്ട്രോണിക് മാലിന്യം)ത്തിൻ്റെ വില സർക്കാർ ഓരോ ഇനത്തിനായി നിശ്ചയിച്ചിട്ടുണ്ട്. ഒരു കിലോയ്ക്ക് പഴയ ഫ്രിഡ്ജ് ന് 21 രൂപയും ലാപ്ടോപ്പിന് 104 രൂപയും നൽകും. എൽ സി ഡി/എൽ ഇ ഡി ടിവി- 16 രൂപ, ടോപ് ലോഡ് വാഷിങ് മെഷീൻ- 21, ഫ്രണ്ട് ലോഡ്- 12, സീലിങ് ഫാൻ- 41, മൊബൈൽ ഫോൺ- 115, സ്വിച്ച് ബോർഡ്-17, എയർ കണ്ടീഷണർ- 58 എന്നിങ്ങനെയാണ് ഒരു കിലോയ്ക്കുള്ള നിരക്കുകൾ. ഇത്തരത്തിൽ നാൽപ്പത്തി മൂന്ന് ഇനങ്ങൾ ആണ് ശേഖരിക്കുക. ഇതിനു പുറമേയുള്ളവ പലവക വിഭാഗത്തിൽപ്പെടുത്തി നിശ്ചിത തുക നൽകും.
ശേഖരിക്കുന്നവ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ക്ലീൻ കേരള കമ്പനി ശേഖരിക്കുന്നതിനുള്ള തുക ഹരിതകർമസേനയ്ക്ക് നൽകും. ക്ലീൻ കേരള കമ്പനിയാണ് ഇ-മാലിന്യങ്ങൾ പുന ചംക്രമണത്തിനായി കൊണ്ടു പോകുന്നത്. ഇ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയുകയാണ് ക്യാമ്പയിനിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. നഗരസഭയിൽ ഓഗസ്റ്റ് 6 മുതൽ എല്ലാ വാർഡുകളിലേയും ഹരിതകർമസേന നേരിട്ട് വീടുകളും സ്ഥാപങ്ങളും സന്ദർശിച്ച് ഇ മാലിന്യം ശേഖരിക്കുന്നതാണ്. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇ-മാലിന്യങ്ങൾ തയ്യാറാക്കി വെച്ച് ഹരിതകർമ്മസേനക്ക് നൽകാവുന്നതാണ്.





























