ജെറുസലേം : അധിനിവേശ വെസ്റ്റ് ബാങ്കിനെ വിഭജിക്കുകയും ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്‌തേക്കാവുന്ന കുടിയേറ്റ പദ്ധതിയുമായി ഇസ്രായേൽ സർക്കാർ മുന്നോട്ട്. ജെറുസലേമിന് സമീപമുള്ള E1ൽ 1,200-ലധികം ഭവന യൂണിറ്റുകൾ നിർമിക്കുന്നതിനായുള്ള ടെൻഡർ ക്ഷണിച്ചുകൊണ്ട് ഇസ്രായേൽ ഭവന മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. കിഴക്കൻ ജെറുസലേം മുതൽ വെസ്റ്റ് ബാങ്ക് വരെ ജൂത കുടിയേറ്റക്കാരുടെ ഒരു ബ്ലോക്ക് സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതി വെസ്റ്റ് ബാങ്കിനെ വടക്കും തെക്കുമായി വിഭജിക്കുകയും, പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന ഫലസ്തീൻ രാഷ്ട്രം അസാധ്യമാക്കുകയും ചെയ്യും. കിഴക്കൻ ജെറുസലേമിനെ പ്രദേശത്തിന്റെ ബാക്കി ഭാഗങ്ങളിൽ നിന്ന് വേർപെടുത്തുകയും ചെയ്യുന്ന പദ്ധതിയാണിത്.
ഇസ്രയേലിന്റെ നീക്കത്തിൽ അപലപിച്ച യൂറോപ്യൻ രാജ്യങ്ങൾ പദ്ധതി ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, കാനഡ എന്നിവരാണ് സംയുക്ത പ്രസ്താവനയിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ തീരുമാനം അംഗീകരിക്കാനാകില്ലെന്നും യൂറോപ്യൻ രാജ്യങ്ങൾ പറഞ്ഞു. അന്താരാഷ്ട്ര സമ്മർദ്ദത്തെത്തുടർന്ന്, ജെറുസലേമിന് കിഴക്കുള്ള E1ൽ നിർമാണം നടത്തുന്നതിനുള്ള പദ്ധതികളിൽ നിന്ന് ഇസ്രായേൽ പതിറ്റാണ്ടുകളോളം പിൻവാങ്ങിയിരുന്നു.
മൊത്തം അനുമതി ലഭിച്ച 3,401 ഭവന യൂണിറ്റുകളിൽ ഒന്നാം ഘട്ടമെന്ന നിലയിലാണ് 1,234 വീടുകളുടെ നിർമാണത്തിനായി കരാറുകാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ടെൻഡർ നടപടികൾ പൂർത്തിയാക്കാനാണ് പദ്ധതി. അടുത്തുവരുന്ന പുതിയ സർക്കാരിന് റദ്ദാക്കാൻ കഴിയാത്ത വിധമുള്ള നീക്കങ്ങളാണ് നെതന്യാഹു ഭരണകൂടം നടത്തുന്നത്.































