ബെംഗളൂരു: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കാൻ അധികൃതർ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. 36 റെയിൽവേ സ്റ്റേഷനുകളിലെ കാന്റീനുകളിലും ഫുഡ് സ്‌റ്റാളുകളിലും നടത്തിയ മിന്നൽ പരിശോധനയിലാണ് പഴകിയതും വൃത്തിഹീനവുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്. പാചകത്തിനായി പൂപ്പൽ ബാധിച്ച പച്ചക്കറികളും കാലാവധി കഴിഞ്ഞ തൈരുമാണ് പല കേന്ദ്രങ്ങളിലും ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തി. ഇഡ്ഡലി, സമൂസ തുടങ്ങിയ പലഹാരങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിലാണ് സൂക്ഷിച്ചിരുന്നത്. കെ.ആർ പുരത്തെ ഫുഡ് സ്റ്റാളിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് പാചകവും വിതരണവുമെന്നും അധികൃതർ കണ്ടെത്തി.
മൈസൂരു-ഹാവേരി സെക്ഷനിലാണ് ഏറ്റവും കൂടുതൽ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തത്. ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസിലെ പരിശോധനയിൽ ക്ലീൻ ചിറ്റ് ലഭിച്ചു. ട്രെയിനിൽ വിതരണം ചെയ്യുന്ന ഭക്ഷണവും ശുചിത്വവും ഉയർന്ന നിലവാരം പുലർത്തുന്നതായി അധികൃതർ അറിയിച്ചു.





























