മുംബൈ : ഇന്ത്യൻ സാഹചര്യങ്ങളിൽ വാഹനങ്ങളിൽ 20 ശതമാനം എഥനോൾ ചേർന്ന ഇന്ധനം സുരക്ഷിതമാണെന്ന് വാഹന നിർമാതാക്കൾ. മാരുതി സുസുക്കി, ടൊയോട്ട കിർലോസ്‌കർ, ഹ്യൂണ്ടായ്, ഹീറോ മോട്ടോകോർപ്, ടി.വി.എസ്. മോട്ടോർ, ബജാജ് ഓട്ടോ എന്നീ കമ്പനികളെല്ലാം ഇ 20-യെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. 20 ശതമാനത്തിൽ കൂടുതൽ എഥനോൾ ചേർക്കുന്നത് ഘട്ടംഘട്ടമായിമാത്രമേ നടപ്പാക്കാവൂ എന്ന് മെഴ്‌സിഡസ് ബെൻസ് ഉൾപ്പെടെയുള്ള കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ദീർഘകാലത്തെ ലബോറട്രി പരീക്ഷണത്തിനും വിവിധ രാജ്യങ്ങളിൽ പരീക്ഷണത്തിനുംശേഷമാണ് പെട്രോളിനൊപ്പം എഥനോൾ ചേർക്കുന്നത് നടപ്പാക്കുന്നത്. പഴയ വാഹനങ്ങളിലടക്കം പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിയിരുന്നതായി ടൊയോട്ട കിർലോസ്‌കറിന്റെ വിക്രം ഗുലാത്തി വ്യക്തമാക്കി.
അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ചിട്ടുള്ള യു.എൻ.ഇ.സി.ഇ. സ്റ്റാൻഡേഡ് അനുസരിച്ചാണ് മിശ്രണമെന്നും അദ്ദേഹം പറയുന്നു. ഇ 20 പെട്രോളിന് സർട്ടിഫിക്കേഷൻ ഇല്ലാത്ത, മൂന്നുവർഷം മുൻപ് നിർമിച്ച 1.5 കോടി വാഹനങ്ങൾ പരിശോധിച്ചതിൽ ഒന്നിലും തുരുമ്പിന്റെ പ്രശ്‌നം കണ്ടെത്താനായില്ലെന്ന് മാരുതി സുസുക്കി പറയുന്നു. കമ്പനിയുടെ സർവീസ് ശൃംഖലകളിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തൽ.






























