തിരുവനന്തപുരം : തമിഴ്നാട്ടിൽ നിന്നുള്ള ക്വാറി ഉൽപന്നങ്ങൾ ഇതരസംസ്ഥാനങ്ങളിലേക്കു കൊണ്ടു പോകുന്നതിന് ഏർപ്പെടുത്തിയ നിരോധനം കേരളത്തിലെ ഒട്ടേറെ പദ്ധതികളെ ബാധിക്കും. കന്യാകുമാരി– പൻവേൽ ദേശീയപാത 66 വികസനം, തിരുവനന്തപുരം– കന്യാകുമാരി റെയിൽ പാത ഇരട്ടിപ്പിക്കൽ, എറണാകുളം– അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ, വിഴിഞ്ഞം തുറമുഖ വികസനം, തിരുവനന്തപുരം വിമാനത്താവളത്തിലെ 600 കോടി രൂപയുടെ വികസന പദ്ധതി എന്നിവ തടസ്സപ്പെടും. വിമാനത്താവള റൺവേ വികസനത്തിന് തമിഴ്നാട്ടിൽ നിന്നുള്ള പ്രത്യേക തരം സാന്ദ്രത കൂടിയ കല്ലുകൾ മാത്രമേ ഉപയോഗിക്കാനാവൂ.
വിഴിഞ്ഞം രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായ പുലിമുട്ട് നിർമിക്കാനായി 50 ലക്ഷം ടൺ കല്ലുകൾ വേണം. 15 ലക്ഷം ടൺ മാത്രമാണ് ഇതുവരെ ലഭിച്ചത്. നിരോധനം മൂലം വിവിധ റെയിൽവേ സ്റ്റേഷൻ നവീകരണ പദ്ധതികളും അവതാളത്തിലാകും. എം സാൻഡ് കിട്ടാതായതോടെ റെഡിമിക്സ് കോൺക്രീറ്റ് ആവശ്യമുള്ളതിന്റെ പകുതി പോലും ലഭിക്കുന്നില്ല. റെഡി മിക്സ് പ്ലാന്റുകൾ പലയിടത്തും പൂട്ടി. പാത ഇരട്ടിപ്പിക്കൽ പദ്ധതികളിൽ പുതിയ ട്രാക്ക് സ്ഥാപിക്കാൻ മെറ്റൽ വേണം. ഇതു ലഭിക്കാത്തത് തിരുവനന്തപുരം–നേമം പാത കമ്മിഷൻ ചെയ്യുന്നത് വൈകിക്കും. കൊച്ചി മെട്രോ വികസനവും താളംതെറ്റും.





























