ന്യൂഡൽഹി : ഇരുപത് ശതമാനം എഥനോൾ കലർത്തിയ ഇ-20 പെട്രോളിനെതിരായ പ്രചാരണങ്ങൾ ആസൂത്രിത വിവാദവും ഭീതിപരത്തലുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. ഫ്‌ളെക്സ് ഫ്യുവൽ വാഹനങ്ങൾക്കായി ഇന്ത്യ ഇ-85 ഇന്ധനം പുറത്തിറക്കിയതിന് പിന്നാലെയാണ് ആസൂത്രിത വിവാദങ്ങളും ഭീതിപരത്തുന്ന പ്രചാരണവും തുടങ്ങിയതെന്ന് മന്ത്രി പറഞ്ഞു. ഇ-20 ഇന്ധനം 2025 ഏപ്രിൽ മുതൽ ഇന്ത്യയിൽ ലഭ്യമാണ്. ഇരുപതു കോടിയിലേറെ ഇരുചക്രവാഹനങ്ങളും 20 ലക്ഷത്തിലേറെ നാലു ചക്ര വാഹനങ്ങളും ഇതുപയോഗിക്കുന്നുണ്ട്. ഇന്ധനകാര്യത്തിൽ ഇന്ത്യ സ്വയംപര്യാപ്തമാവാൻ ശ്രമിക്കുമ്പോഴേക്കും എഥനോളിനെതിരേ പ്രചാരണം തീവ്രമാകുമെന്ന് മന്ത്രി പറഞ്ഞു. പെട്രോളിൽ ചേർക്കുന്ന ഓരോ ലിറ്റർ എഥനോളും അസംസ്‌കൃത എണ്ണയുടെ കയറ്റുമതി കുറയ്ക്കും.
ഇന്ത്യയുടെ ഊർജസുരക്ഷ ശക്തമാക്കാനും വായുമലിനീകരണം കുറയ്ക്കാനും കർഷകരെ സഹായിക്കാനും ഇതുപകരിക്കും. ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ഇന്ധനങ്ങളെ കൂടുതലായി ആശ്രയിക്കുന്നത് അന്താരാഷ്ട്ര സംഘർഷങ്ങളുണ്ടാക്കുന്ന ആഗോള എണ്ണവില വർധന ബാധിക്കാതിരിക്കാനും സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.






























