ന്യൂഡൽഹി : എഥനോൾ കലർന്ന ഇ20 പെട്രോൾ ഉപയോഗിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നയത്തെ എതിർക്കുന്നവരെ അധിക്ഷേപിച്ച് മധ്യപ്രദേശിലെ റേവയിൽനിന്നുള്ള ബിജെപി എംപി ജനാർദ്ദൻ മിശ്ര. “ശുദ്ധ പെട്രോൾ നിങ്ങളുടെ അച്ഛന്റെ വീട്ടിൽനിന്നാണോ വരുന്നത്?” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇന്ത്യ ഇപ്പോഴും ക്രൂഡ് ഓയിൽ ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കുന്നുണ്ട്. രാജ്യത്തിന് ആവശ്യമായ ക്രൂഡ് ഓയിലിന്റെ ഏകദേശം 20% മാത്രമാണ് ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്നതെന്നും ബാക്കി 80% ഇറക്കുമതി ചെയ്യുകയാണെന്നും മിശ്ര അവകാശപ്പെട്ടു. ചിലപ്പോൾ ഇന്ത്യയിലേക്ക് എണ്ണ എത്തിക്കാൻ ടാങ്കറുകൾക്ക് അധികമായി 18,000 കിലോമീറ്റർ വരെ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
‘‘ഈ സാഹചര്യത്തിലാണ് പെട്രോളിൽ 20% എഥനോൾ കലർത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. എന്നാൽ അതിനെ ചിലർ വിമർശിക്കുന്നു. എഥനോൾ ഉപയോഗശൂന്യമാണെന്നും ശുദ്ധ പെട്രോൾ വേണമെന്നുമുള്ള പ്രക്ഷോഭം ഇവിടെ നടക്കുകയാണ്. ശുദ്ധ പെട്രോൾ നിങ്ങളുടെ അച്ഛന്റെ വീട്ടിൽ നിന്നാണോ വരുന്നത്? രാജ്യത്ത് ശുദ്ധ പെട്രോൾ ഇല്ലെങ്കിൽ അത് എവിടെനിന്നാണ് വരുന്നത്?”– മിശ്ര ചോദിച്ചു. ബ്രസീലിൽ എഥനോൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും അവിടെയുളള വാഹനങ്ങൾ 100% എഥനോളിൽ ഓടുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഇന്ത്യയിലെ വാഹനങ്ങൾക്കും എഥനോളിൽ പ്രവർത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നടന്ന വിദഗ്ധ പരിശോധനകളിൽ എഥനോൾ മിശ്രിതം എൻജിനുകൾക്ക് കേടുപാടുകൾ ഉണ്ടാക്കുന്നില്ലെന്ന് കണ്ടെത്തിയതായും, ഈ നയത്തിനെതിരായ വിമർശനങ്ങൾ ആവശ്യമില്ലാത്തതാണെന്നും മിശ്ര പറഞ്ഞു.






























