തിരുവനന്തപുരം: ഒറ്റ ഉത്തരവിലൂടെ ആയിരത്തോളം പേരെ പുറത്താക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ സമഗ്ര ശിക്ഷാ അഭിയാന്റെ കീഴിൽ പ്രവർത്തിക്കുന്ന ക്ലസ്റ്റർ കോർഡിനേറ്റർമാരായ ആയിരത്തോളം അധ്യാപകർ പെരുവഴിയിൽ. ഇനി മുതൽ ജോലിക്ക് കയറേണ്ടെന്ന് ഉത്തരവിറക്കിയിരിക്കുകയാണ് സംസ്ഥാന പ്രോജക്ട് ഡയറക്ടർ മോഹൻകുമാർ. ദിവസവേതന അടിസ്ഥാനത്തിൽ പത്ത് വർഷത്തോളം പ്രവർത്തി പരിചയമുള്ളവരും പുറത്തായി. സ്കൂൾ വിദ്യാഭ്യാസത്തിന്റെ പഠന നിലവാരം മെച്ചപ്പെടുത്താൻ രൂപീകൃതമായ ബ്ലോക്ക് റിസോഴ്സ് സെന്ററുകളിൽ നിയമിതരായ അധ്യാപകരെയാണ് മുന്നറിയിപ്പില്ലാതെ പിരിച്ച് വിടുന്നത്.
എയ്ഡഡ് സ്കൂളുകളിലെ ഡിവിഷൻ ഫാളിനെ തുടർന്ന് പുറത്ത് പോകേണ്ടി വരുന്ന അധ്യാപകരെ മുൻ കാലങ്ങളിൽ ബി.ആർ.സികളിൽ നിയമിച്ചിരുന്നു. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ ഡിവിഷൻ ഫോൾ കുറഞ്ഞു. അതേസമയം തന്നെ കേന്ദ്ര- സംസ്ഥാന വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായുള്ള ജോലി ഭാരം ബി.ആർ.സി കേന്ദ്രങ്ങളിൽ വർദ്ധിച്ചു. ഈ പശ്ചാത്തലത്തിലാണ് പിണറായി സർക്കാർ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക യോഗ്യതയുള്ളവരെ ബി.ആർ.സികളിൽ നിയമിച്ചത്. ക്ലസ്റ്റർ റിസോഴ്സ് കോർഡിനേറ്റർമാരായി നിയമിതരാകുന്നവർ സമഗ്ര ശിക്ഷാ കേരളയുടെ വിവിധ പദ്ധതികൾ സ്കൂളുകളിൽ നടപ്പിലാക്കുന്നതിന് നേതൃത്വം നൽകിയിരുന്നു.
ഓണം, ക്രിസ്മസ് പരീക്ഷകളുടെ നടത്തിപ്പ്, അധ്യാപക പരിശീലനങ്ങൾ തുടങ്ങി പദ്ധതികൾ നടത്തി വരുന്നു. സംസ്ഥാനത്താകെ 168 ഓളം ബി.ആർ.സി സെന്ററുകൾ ഉണ്ട്. ഇതിന് കീഴിലായി ആയിരത്തോളം അദ്ധ്യാപകരുണ്ട്. ഇവരെല്ലാവരും ഇന്ന് മുതൽ ജോലിയിൽ നിന്ന് പുറത്തായിരിക്കുകയാണ്. സമഗ്ര ശിക്ഷാ കേരളത്തിന്റെ സംസ്ഥാന പ്രോജക്ട് ഡയറക്ടറായി നിയമിതനായ കെ.മോഹൻകുമാർ 28ആം തിയതി പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണ് ആയിരത്തോളം ജീവനക്കാർ വഴിയാധാരമാകുന്നത്. ഒറ്റ ഉത്തരവിലൂടെ ഇത്രയധികം പേരെ പുറത്താകുന്നതിന്റെ കാരണവും വ്യക്തമാക്കിയിട്ടില്ല. ഇവർക്ക് പകരം പുതിയ ആളുകളെ നിയമിച്ചാൽ മാത്രമേ ബ്ലോക്ക് റിസോഴ്സ് സെന്ററുകളുടെ പ്രവർത്തനം മുന്നോട്ട് പോകു. രാഷ്ട്രിയ താൽപര്യമുള്ളവരെ നിയമിക്കാനാണ് നിലവിലുള്ളവരെ പുറത്താക്കുന്നതെന്നാണ് വിമർശനം.
































