തിരുവനന്തപുരം : വിദേശത്തുനിന്നെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാൻ സംസ്ഥാനത്തെ എയർപോർട്ടുകളിലും തുറമുഖങ്ങളിലും വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. സംസ്ഥാനത്തെ നാല് എയർപോർട്ടുകൾ കേന്ദ്രീകരിച്ചും കടുത്ത ജാഗ്രതയാണ് പുലർത്തുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മെഡിക്കൽ കോളേജുകളിലും കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലും എബോള ബാധിതർക്കായി പ്രത്യേക ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. വിദേശത്തുനിന്നെത്തുന്ന യാത്രക്കാരിൽ വിട്ടുമാറാത്ത ചുമ, പനി, വയറിളക്കം, മലത്തിൽ രക്തം കാണുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ജില്ലാ മെഡിക്കൽ ഓഫീസർമാരെ വിവരം അറിയിക്കണം എന്നും മന്ത്രി അറിയിച്ചു.
രോഗം ബാധിച്ച് ആദ്യത്തെ രണ്ട് മൂന്ന് ദിവസങ്ങളിൽ സാധാരണ പനിയോ ചുമയോ മാത്രമാകും അനുഭവപ്പെടുക. എന്നാൽ നാലാം ദിവസം മുതൽ രോഗത്തിന്റെ വ്യാപ്തി കൂടുകയും പന്ത്രണ്ടാം ദിവസം മരണം സംഭവിക്കാനുള്ള സാധ്യതയുമുണ്ട് എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകതയെന്ന് മന്ത്രി വിശദീകരിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ വന്നിറങ്ങിയ ശേഷം ട്രെയിൻ മാർഗം കേരളത്തിലേക്ക് എത്തുന്നവരെ നിരീക്ഷിക്കാൻ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും സംവിധാനം ഒരുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ വിദേശത്തുനിന്ന് വരുന്ന യാത്രക്കാരെ നിരീക്ഷിക്കുന്ന കാര്യത്തിൽ അതീവ ജാഗ്രത പാലിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ലഭിച്ച ചികിത്സാ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.






























