തിരുവനന്തപുരം : കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി നടപ്പിലാക്കുന്നതിനു മുന്നോടിയായി ഗതാഗത വകുപ്പ് തയ്യാറാക്കിയ നഷ്ടക്കണക്കുകൾ നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സമർപ്പിക്കും. പദ്ധതി നടപ്പിലാക്കുന്നതിലൂടെ സർക്കാരിന് ഏകദേശം 112 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് കെഎസ്ആർടിസി എംഡിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ജൂൺ 15-ന് തന്നെ പദ്ധതി ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായുള്ള കെഎസ്ആർടിസി എംഡിയുടെ റിപ്പോർട്ട് നാളത്തെ മന്ത്രിസഭാ യോഗത്തിൽ നിർണ്ണായകമാകും.
ഓർഡിനറി ബസുകളിൽ മാത്രമാണോ അതോ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ്, മിന്നൽ ബസുകളിലും ഈ ആനുകൂല്യം ലഭ്യമാകുമോ എന്ന കാര്യത്തിൽ നാളത്തെ യോഗത്തിൽ തീരുമാനമുണ്ടാകും. സർക്കാരിൽ നിന്ന് അധിക സാമ്പത്തിക സഹായം ലഭിച്ചാൽ മാത്രമേ പദ്ധതി സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ എന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. ഈ സാമ്പത്തിക ബാധ്യത എങ്ങനെ മറികടക്കണം എന്നതിലും ഏതുതരം സ്കീം നടപ്പിലാക്കണം എന്നതിലും മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കും. ജനറൽ ടിക്കറ്റിങ് സംവിധാനം വഴി നടത്തിയ കണക്കെടുപ്പിലൂടെയാണ് ഈ വലിയ സാമ്പത്തിക ബാധ്യത കണക്കാക്കിയിരിക്കുന്നത്. പദ്ധതി നടപ്പിലാക്കാൻ സർക്കാർ ഉറച്ചുതന്നെയാണെന്നും ഗതാഗത വകുപ്പ് അറിയിച്ചു.






























