തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിയുടെ അറസ്റ്റ് കൂടി ഉടൻ രേഖപ്പെടുത്തും. എസ്എഫ്ഐ നേതാവ് ആദർശിന്റെ അറസ്റ്റ് ആണ് രേഖപ്പെടുത്തുക. കഴിഞ്ഞ ദിവസം നടന്ന സെക്രട്ടറിയേറ്റ് പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ ആണ് ആദർശ്. ഇ ഡിയെ ആക്രമിച്ച കേസിലും ആദർശ് പ്രതിയാണ്. ആദർശിന്റെ അറസ്റ്റ് കൂടി രേഖപ്പെടുത്തുമ്പോൾ ഇ ഡി ആക്രമണ കേസിൽ 28 പ്രതികളാകും. മെയ് 27നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ടിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവർത്തകർ ആക്രമിച്ചത്. കേസിൽ 16 പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സംസ്ഥാന സർക്കാരും പ്രതികളുടെ ജാമ്യാപേക്ഷയെ കോടതിയിൽ ശക്തമായി എതിർത്തിരുന്നു. ഇഡി ഉദ്യോഗസ്ഥർക്കും വാഹനങ്ങൾക്കും നേരെ കല്ലേറുണ്ടാവുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. റെയ്‌ഡ് കഴിഞ്ഞ് ഇറങ്ങുന്നതിനിടെ വാഹനങ്ങൾ തകർക്കുകയും ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും ചെയ്തുവെന്നാണ് ഇവർക്കെതിരെയുള്ള കേസ്. മെയ് 28 മുതൽ പ്രതികൾ ജയിലിൽ തുടരുകയായിരുന്നു. ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു പിന്നാലെ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നത്.































