ന്യൂഡൽഹി : പത്ത് ജൻപഥിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലെ കൂടിക്കാഴ്ച അവസാനിച്ചു. കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി കേരളഹൗസിലേക്ക് മടങ്ങി. കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി പ്രതികരിച്ചില്ല. കേരളത്തിലെ കെപിസിസി അധ്യക്ഷൻ വൈകരുതെന്ന നിലപാട് മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ അറിയിച്ചതായാണ് വിവരം. പിഎം ശ്രീ നടപ്പാക്കണമെന്നാണ് വി.ഡി. സതീശന്റെ നിലപാട്. കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
കേന്ദ്രത്തിൽ നിന്ന് ഫണ്ട് ഉറപ്പാക്കണമെങ്കിൽ പിഎം ശ്രീ ഒപ്പിടണമെന്ന് അദ്ദേഹം പറയുന്നു. പിഎം ശ്രീ ഒപ്പിടുന്നതിൽ വ്യക്തത തേടി കേന്ദ്രവും കത്തയച്ചിരുന്നു. എന്നാൽ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ പിഎം ശ്രീ ഒപ്പിടുന്നതിനെ എതിർത്തിരുന്നു. പ്രതിപക്ഷത്തായിരുന്നപ്പോൾ ശക്തമായി എതിർത്ത പദ്ധതി, ഭരണത്തിലേറിയപ്പോൾ നടപ്പാക്കുന്നത് ശരിയല്ലെന്നും പിഎം ശ്രീ വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുകയറാനുള്ള ആർഎസ്എസ് അജണ്ടയാണെന്നും പറയുന്നു. എന്നാൽ കോണ്ഡഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പിഎം ശ്രീ നടപ്പാക്കിയിരുന്നു.






























