കൊച്ചി : മാസപ്പടി കേസിലെ ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിൽ ഇഡിയ്ക്ക് അന്വേഷണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സിഎംആർഎൽ എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരും ആണ് ഇഡി അന്വേഷണത്തിന് സ്റ്റേ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സുപ്രീംകോടതിയിൽ അപ്പീൽ പോകാൻ രണ്ട് ആഴ്ചത്തേക്ക് സമയം നൽകണമെന്ന സിഎംആർഎൽ അഭിഭാഷകൻ്റെ ആവശ്യവും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇസിഐആർ രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയില്ല എന്ന സിഎംആർഎല്ലിൻ്റെ വാദം ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ മാസപ്പടി കേസില്‍ വീണാ വിജയനെ നേരിട്ട് ചോദ്യം ചെയ്യുന്നതിനായുള്ള ഇഡിയുടെ വഴിയിലെ എല്ലാ നിയമതടസ്സങ്ങളും നീങ്ങിയിരിക്കുകയാണ്. ഇഡി അന്വേഷണത്തിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സിഎംആര്‍എല്‍ നല്‍കിയ അപ്പീലിലാണ് ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവന്‍, കെ.വി.ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ണായക വിധി.
നിര്‍ണായക കോടതി വിധി പുറത്തു വന്നതോടെ അടുത്ത ഘട്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കൊച്ചിയിലുള്ള ഇ.ഡി. ഡയറക്ടര്‍ രാഹുല്‍ നവീന്റെ നേതൃത്വത്തില്‍ കേന്ദ്ര ഏജന്‍സി യോഗം ചേരും.ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി പുറത്തുവന്നതിന് തൊട്ടുപിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തലപ്പത്ത് അതീവ നീക്കങ്ങളാണ് നടക്കുന്നത്. അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കുന്നതിനായി ഇഡി ഡയറക്ടര്‍ കൊച്ചിയില്‍ എത്തിക്കഴിഞ്ഞു. മുന്‍ മുഖ്യമന്ത്രിയുടെ മകളിലേക്ക് അന്വേഷണം നീളുന്ന ഘട്ടത്തില്‍ ഒരു തരത്തിലുള്ള നിയമപരമായ വീഴ്ചകളും ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് ഡല്‍ഹിയിലെ ഉന്നത കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. ഹൈക്കോടതി വിധിപ്പകര്‍പ്പ് കൈപ്പറ്റിയാലുടന്‍ വീണാ വിജയന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സമന്‍സ് കൈമാറുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.






























