തൃശ്ശൂര്‍ : സംസ്ഥാനത്ത് ആദ്യമായി കേരള പോലീസിലെ നാലുപേരെ പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസ് രജിസ്റ്റര്‍ ചെയ്തു. മകന്‍ പ്രതിയായ മാനഭംഗക്കേസ് ഒതുക്കാന്‍ പാറമട ഉടമയില്‍നിന്ന് അനധികൃതമായി പണം വാങ്ങി സ്വത്ത് സമ്പാദിച്ചെന്നുകാണിച്ച് പൊതുപ്രവര്‍ത്തകനായ അജിത് കൊടകര നല്‍കിയ പരാതിയിലാണ് നടപടി. ഇക്കാര്യത്തില്‍ ഇഡി വിശദ അന്വേഷണം നടത്തിയാണ് രണ്ട് പോലീസ് സ്‌റ്റേഷന്‍ മേധാവികളുള്‍പ്പെടെ നാലുപേരെ പ്രതിചേര്‍ത്തത്. കൊടകര സ്‌റ്റേഷന്‍ എസ്‌എച്ച്‌ഒ ആയിരുന്ന അരുണ്‍ ഗോപാലകൃഷ്ണന്‍, തടിയിട്ടപറമ്പ് സ്‌റ്റേഷന്‍ എസ്‌എച്ച്‌ഒ സുരേഷ് കുമാര്‍, എഎസ്‌ഐ യാക്കൂബ്, വനിതാ സിപിഒ ജ്യോതി ജോര്‍ജ് എന്നിവരെയാണ് പ്രതിചേര്‍ത്തത്.
മാനഭംഗക്കേസ് ഒതുക്കിയതിന് പ്രതിഫലമായി വന്‍തുക കൈപ്പറ്റിയെന്നാണ് പരാതി. പ്രാഥമികാന്വേഷണം നടത്തിയ ഇഡി പരാതിക്കാരനില്‍നിന്ന് മൊഴിയുമെടുത്തു. മാനഭംഗക്കേസില്‍ അറസ്റ്റ് ചെയ്യാത്തത് സംബന്ധിച്ച പരാതിയില്‍ ഹൈക്കോടതി വിശദീകരണം ചോദിച്ചപ്പോള്‍ തടിയിട്ടപറമ്പ് പോലീസ് നല്‍കിയ സത്യവാങ്മൂലമാണ് പോലീസുകാര്‍ക്ക് വിനയായത്. പരാതിക്കാരിയായ പെണ്‍കുട്ടിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും പണം തട്ടാന്‍ മാനഭംഗപ്പരാതി കെട്ടിച്ചമയ്ക്കാറുണ്ടെന്നും കൊടകര സ്‌റ്റേഷനില്‍ പെണ്‍കുട്ടിയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമായിരുന്നു തടിയിട്ടപറമ്പ് പോലീസ് 2020 സെപ്റ്റംബര്‍ 30ന് നല്‍കിയ സത്യവാങ്മൂലം.
എന്നാല്‍ കൊടകര പോലീസ് പെണ്‍കുട്ടിയുടെ പേരില്‍ കേസെടുത്തത് ഒക്ടോബര്‍ ഒന്നിനായിരുന്നു. ഈ കേസില്‍ പെണ്‍കുട്ടിയെ കുടുക്കാന്‍ കൊടകരയിലെയും തടിയിട്ടപറമ്പിലെയും പോലീസുകാര്‍ ഒത്തുകളിച്ചെന്നും ഇതിനായി വലിയ തുക വാങ്ങിയെന്നുമാണ് പരാതി നല്‍കിയത്. ഇതുസംബന്ധിച്ച് ചാലക്കുടി ഡിവൈഎസ്പി അന്വേഷിച്ചെങ്കിലും പോലീസിന് അനുകൂല റിപ്പോര്‍ട്ടാണ് നല്‍കിയത്.
എന്നാല്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കൊടകര സ്‌റ്റേഷന്‍ എസ്‌എച്ച്‌ഒ ആയിരുന്ന അരുണ്‍ ഗോപാലകൃഷ്ണനെതിരേ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. കേസില്‍ പോലീസിന്റെ വേട്ടയാടലിനെത്തുടര്‍ന്ന് പെണ്‍കുട്ടി വിദേശത്തേക്ക് പോയി. കേസ് നടത്തിപ്പിന് ചുക്കാന്‍പിടിച്ച അജിത് കൊടകരയെ പോലീസ് ഗുണ്ടാപട്ടികയിലുള്‍പ്പെടുത്തുകയും ചെയ്തിരുന്നു.