തിരുവനന്തപുരം : കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയ വേട്ടയ്ക്കായി പൊതുഖജനാവിലെ പണം ഉപയോഗിച്ച് കേന്ദ്ര സർക്കാർ തീറ്റിപ്പോറ്റുന്ന ഒരു സംഘമാണെന്ന് എം.ബി രാജേഷ് ആരോപിച്ചു. ഇന്ത്യയിൽ ഏറ്റവും വിശ്വാസ്യതയില്ലാത്ത അന്വേഷണ ഏജൻസിയായി ഇഡി മാറിയെന്നും, രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഇവരെ തുടലഴിച്ചു വിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്-ബിജെപി ഗൂഢാലോചന ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന് നേരെ നടന്ന കിരാതമായ ആക്രമണങ്ങളുടെ മറ്റൊരു രൂപമാണ് കേന്ദ്രാധികാരം ഉപയോഗിച്ച് കേരളത്തിൽ നടക്കുന്നത്. ഡൽഹിയിൽ അരവിന്ദ് കേജരിവാളിനെതിരെ കോൺഗ്രസ് സ്വീകരിച്ച അതേ നിലപാടാണ് കേരളത്തിൽ പിണറായി വിജയനെതിരെയും അവർ സ്വീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ കോൺഗ്രസ്-ബിജെപി ‘ഡീൽ’ നിലനിൽക്കുന്നുണ്ടെന്നും, ഇതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ കോൺഗ്രസിന് മറിച്ചു നൽകിയതെന്നും രാജേഷ് ആരോപിച്ചു. ഈ വോട്ട് കച്ചവടത്തിന് പിന്നാലെയാണ് ഇപ്പോൾ രാഷ്ട്രീയ വേട്ട നടക്കുന്നത്. വി.ഡി സതീശനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് മന്ത്രി ഉന്നയിച്ചത്. മംഗലാപുരത്തേക്ക് 1500 രൂപയുടെ വന്ദേഭാരത് ടിക്കറ്റ് ലഭ്യമായിരിക്കെ, 25 ലക്ഷം രൂപ മുടക്കി ചാർട്ടർ ചെയ്ത വിമാനത്തിൽ വി.ഡി സതീശൻ യാത്ര ചെയ്തത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം ചെയ്യപ്പെട്ട ഒരു വ്യക്തിയും സതീശനോടൊപ്പം ഈ യാത്രയിൽ ഉണ്ടായിരുന്നു എന്നത് വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു.






























