തിരുവനന്തപുരം : സംഘപരിവാറിന്റെ അമിതാധികാര പ്രയോഗങ്ങൾക്കും രാഷ്ട്രീയ നീക്കങ്ങൾക്കുമെതിരെ അതിശക്തമായ പ്രതിരോധവുമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയും യുവജന പ്രസ്ഥാനങ്ങളും രംഗത്ത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസും സംഘപരിവാറും തമ്മിലുണ്ടാക്കിയ ‘ഡീൽ’ കൂടുതൽ എക്സ്പോസ് ചെയ്യപ്പെടുകയാണെന്ന് എ എ റഹിം എം പി പറഞ്ഞു. ഈ രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ ഒരിഞ്ചു പോലും പിന്നോട്ടു പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന രാഷ്ട്രീയ പാർട്ടികളെയും അവരുടെ നേതാക്കളെയും ഇഡിയെ ഉപയോഗിച്ച് വേട്ടയാടാൻ ബിജെപിക്ക് വേണ്ടി കരാർ പണിയെടുക്കുന്ന ചരിത്രപരമായ ദൗത്യമാണ് കോൺഗ്രസ് നിർവഹിക്കുന്നതെന്ന് റഹിം ആരോപിച്ചു.
ഡൽഹിയിൽ അരവിന്ദ് കെജരിവാളിനും മനീഷ് സിസോദിയയ്ക്കുമെതിരെ കോൺഗ്രസ് സ്വീകരിച്ച നിലപാടുകൾ ഇതിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിക്ക് വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്തു കൊടുക്കുന്ന കരാർപ്പണിയാണ് കോൺഗ്രസിന്റേതെന്നും ഉറച്ച നിലപാടുള്ള പാർട്ടികളെ ഇഡിക്ക് വേട്ടയാടാൻ വിട്ടുകൊടുക്കുകയാണ് അവരെന്നും അദ്ദേഹം പറഞ്ഞു. ഇഡി ഉന്നയിക്കുന്ന വാദങ്ങൾ വേദവാക്യമായി കാണാനാവില്ലെന്നും ഡൽഹിയിലെ സംഭവങ്ങളിൽ കോടതിയിൽ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് അതാണെന്നും അദ്ദേഹം പറഞ്ഞു.






























