കൊച്ചി : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം അനുവദിച്ചതിനെതിരേ സർക്കാരും ഇ.ഡി.യും നൽകിയ ഹർജികളിൽ നോട്ടീസിന് നിർദേശിച്ച് ഹൈക്കോടതി. ഹരീഷ്‌കുമാറിന് സ്പീഡ് പോസ്റ്റ് വഴി നോട്ടീസ് നൽകാനാണ് ജസ്റ്റിസ് സി.എസ്. ഡയസ് നിർദേശിച്ചത്. ആവശ്യമെങ്കിൽ സത്യവാങ്മൂലം ഫയൽചെയ്യാമെന്നും നിർദേശിച്ചു. വിഷയം ജൂലായ് 13-ന് കോടതി വീണ്ടും പരിഗണിക്കും. ‘ആക്രമണത്തിൽ ആർക്കാണ് ഗുരുതരമായി പരിക്കേറ്റേതെന്നും അവർ എത്ര ദിവസം ആശുപത്രിയിൽ കിടന്നുവെന്നും അതിന്റെ രേഖ ഉണ്ടോ?’ എന്നും കോടതി ആരാഞ്ഞു. പബ്ലിക് പ്രോസിക്യൂട്ടർ പറയുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമല്ലല്ലോ കോടതി തീരുമാനമെടുക്കുന്നതെന്നും സിംഗിൾ ബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു. ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ചതിനുപിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. ആസഫലി വാദിച്ചു. പ്രതിയുടെ മൊബൈൽ ഫോണിന്റെ ഫൊറൻസിക് പരിശോധനാ റിപ്പോർട്ടടക്കം ലഭിക്കാനുണ്ടെന്നും ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ 27 ദിവസം പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നിട്ടും എന്ത് ചെയ്യുകയായിരുന്നുവെന്ന് കോടതി ചോദിച്ചു. ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രതിയുടെ പങ്ക് വ്യക്തമാകുന്ന വീഡിയോ ദൃശ്യങ്ങളടക്കം ഉണ്ടെന്നും ഇ.ഡി.ക്കായി ഹാജരായ അഡ്വ. ജയശങ്കരൻ വി. നായർ വാദിച്ചു. ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ഉപയോഗിച്ച വടി കണ്ടെടുക്കാനായില്ലെങ്കിലും അന്വേഷണം ഏറെ മുന്നോട്ടുപോയതിനാൽ പ്രതിയെ കസ്റ്റഡിയിൽ വിടേണ്ട ആവശ്യമില്ലെന്ന് സർക്കാർ അഭിഭാഷക അറിയിച്ചതടക്കം കണക്കിലെടുത്തായിരുന്നു തിരുവനന്തപുരം സെഷൻസ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. പ്രതിയെ കസ്റ്റഡിയിൽ വേണ്ടതില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചത് തെറ്റാണെന്നതടക്കമുള്ള വാദമാണ് സർക്കാർ ഹർജിയിൽ ഉന്നയിച്ചത്. പ്രതിയുമായി ഗൂഢാലോചന നടത്തിയാണ് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ തെറ്റായ വിവരം അറിയിച്ചതെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.






























