എറണാകുളം: പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുഖ്യപ്രതിയായ അബു താഹിറിന്റെ അന്താരാഷ്ട്ര ലഹരി ഇടപാടുകാരുമായുള്ള ബന്ധങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. ലഹരിക്കടത്തിന് വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥരോ ജീവനക്കാരോ ഒത്താശ ചെയ്തിരുന്നോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം. 18കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് ദമ്പതികൾ താമസിക്കുന്ന ഫ്ലാറ്റിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്. കേസിൽ മലയാളികളുടെ പങ്കുമുണ്ടെന്ന കേസിന്‍റെ തുടക്കം മുതലേയുള്ള സംശയമാണ് അബൂതാഹിറിന്‍റെ അറസ്റ്റിലേക്ക് പോലീസിനെ കൊണ്ടെത്തിച്ചത്. കേസിൽ പിടിയിലായ അബൂതാഹിറിന് പതിനഞ്ചോളം രാജ്യങ്ങളിൽ ലഹരി ഇടപാടുകളുണ്ടെന്നും ലഹരി ഇടപാടിലൂടെ ലഭിച്ച പണം ഹോട്ടൽ വ്യവസായത്തിൽ നിക്ഷേപിച്ചെന്നുമാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ പോലീസിന് ലഭിച്ച വിവരം.
കഞ്ചാവ് കടത്തിക്കൊണ്ടുപോകുന്നതിനായി ഉപയോഗിക്കുന്ന കൊറിയർ വാഹനങ്ങളും ഇന്നലെ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തെന്ന് പോലീസ് അറിയിച്ചു. യുവാക്കളെ സൌജന്യമായി വിദേശരാജ്യങ്ങളിലെത്തിക്കുകയും പിന്നീട്, ഇവരെ ലഹരിവിൽപ്പനക്കായി ഉപയോഗിക്കുകയും ചെയ്യുകയെന്നതാണ് ഇവരുടെ രീതി. ബാങ്കോക്ക് മുതലായ ഇടങ്ങളിൽ നിന്നുമെത്തിക്കുന്ന ലഹരിപദാർഥങ്ങൾ കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ കടത്തിക്കൊണ്ടുപോകുന്നതിൽ പോലീസിനും കസ്റ്റംസ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരുന്നുണ്ട്.






























