തിരുവനന്തപുരം : ഇഡി റെയ്ഡുകൾ രാഷ്ട്രീയ പ്രേരിതമാണെന്നും രാഷ്ട്രീയ എതിരാളികളെ നിശബ്ദമാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും കെ.എൻ ബാലഗോപാൽ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും ബിജെപിയും തമ്മിൽ ‘ഡീൽ’ ഉണ്ടെന്ന് രാഹുൽ ഗാന്ധിയും വി.ഡി സതീശനും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ നിരന്തരം ആരോപിച്ചിരുന്നു. എന്തുകൊണ്ടാണ് ഇഡി നടപടിയെടുക്കാത്തത് എന്നായിരുന്നു അവരുടെ ചോദ്യം. എന്നാൽ ഇപ്പോഴത്തെ നടപടികളിലൂടെ യഥാർത്ഥ ഡീൽ ആര് തമ്മിലാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
നിയമപരമായ അന്വേഷണങ്ങളോട് എന്നും സഹകരിച്ചിട്ടുള്ള പാർട്ടിയാണ് സിപിഎം. ഇനിയും അത് തുടരും. എന്നാൽ ഇതിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടും. ജനങ്ങളെ അണിനിരത്തി രാഷ്ട്രീയമായി തന്നെ ഈ നീക്കത്തെ നേരിടുമെന്നും ബാലഗോപാൽ വ്യക്തമാക്കി. ഇഡി റെയ്ഡിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.






























