ന്യൂഡൽഹി: ഇരുന്നൂറുകോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസിൽ മാപ്പുസാക്ഷിയാകാനുള്ള നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ അപേക്ഷ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) തള്ളി. കുപ്രസിദ്ധ തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട കേസിൽ മാപ്പുസാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് നടി അപേക്ഷ നൽകിയിരുന്നത്. എന്നാൽ ഇഡി ഇതിനെ കോടതിയിൽ എതിർത്തു. നടിക്കെതിരേ കേസിൽ തെളിവുകളുണ്ടെന്നും മാത്രമല്ല, അന്വേഷണകാലയളവിൽ നടി അന്വേഷണവുമായോ ചോദ്യംചെയ്യലുമായോ സഹകരിച്ചിരുന്നില്ലെന്നും ഇഡി ചൂണ്ടിക്കാട്ടി. ഇഡിയുടെ നിലപാടിൽ ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്കുള്ളിൽ മറുപടി നൽകണമെന്ന് കോടതി നടിയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടു.
200 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർചെയ്ത കേസിലാണ് നടി ജാക്വിലിൻ ഫെർണാണ്ടസിനെയും പ്രതിചേർത്തിരുന്നത്. എന്നാൽ, താൻ നിരപരാധിയാണെന്നും വഞ്ചിക്കപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടിയാണ് നടി മാപ്പുസാക്ഷിയാകാൻ അപേക്ഷ നൽകിയത്. തനിക്ക് സുകേഷിൽനിന്ന് ലഭിച്ച സമ്മാനങ്ങൾ ക്രിമിനൽ പ്രവൃത്തികളിലൂടെ നേടിയ സമ്പാദ്യമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും നടി പറഞ്ഞിരുന്നു. അതേസമയം കള്ളപ്പണം വെളുപ്പിക്കലിൽ നടിക്കും പങ്കുണ്ടെന്നായിരുന്നു ഇഡി കോടതിയിൽ പറഞ്ഞത്. കുറ്റകൃത്യത്തിലൂടെ ലഭിച്ച വരുമാനത്തിന്റെ പ്രധാന ഗുണഭോക്താവായിരുന്നു നടിയെന്നും ഇഡി കോടതിയെ അറിയിച്ചു. ഈ കേസിൽ നടിയെ മാപ്പുസാക്ഷിയാക്കിയാൽ അത് നീതിന്യായ സംവിധാനത്തിന്റെ അപചയമാകുമെന്നും നടി ചെയ്ത കുറ്റകൃത്യത്തെ ദുർബലപ്പെടുത്തുന്നതാകുമെന്നും ഇഡി വാദിച്ചു.





























