തിരുവനന്തപുരം : മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ദുബായിലേക്ക് ഹവാല പണമിടപാട് നടത്തിയെന്ന് അവരുടെ വാട്സാപ്പ് സന്ദേശങ്ങളിലൂടെ കണ്ടെത്തിയതായി ഇ.ഡി. റിപ്പോർട്ട്. സംസ്ഥാന പോലീസ് മേധാവിക്ക് ഇ.ഡി. നൽകിയ റിപ്പോർട്ടിൽ വാട്സാപ്പ് സന്ദേശങ്ങളും ഡയറിയിലെ വിവരങ്ങളും തെളിവായി ഉൾപ്പെടുത്തിയിട്ടുണ്ട്. നാട്ടിൽ ആരെ എത്ര രൂപവീതം ഏല്പിച്ചെന്ന് വീണ ചുവന്ന പുറംചട്ടയുള്ള ഡയറിയിൽ (റെഡ് ബുക്ക്) രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പണം വിദേശത്ത് കൈമാറ്റം ചെയ്യപ്പെട്ടത് സംബന്ധിച്ച വിവരങ്ങളും രേഖകളിലുണ്ട്. ഇതിനുപുറമേയാണ് ഇടപാട് സാധൂകരിക്കുന്ന വാട്സാപ്പ് സന്ദേശങ്ങളുമുണ്ടെന്ന് ഇ.ഡി. പറയുന്നത്. ചില ബാങ്ക് ഇടപാടുകളുടെ രേഖകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മുഹമ്മദ് റിയാസ് മന്ത്രിയായിരുന്ന സമയത്തായിരുന്നു ഇടപാടുകൾ. റിയാസിന്റെ സുഹൃത്തുക്കളിലൂടെ ഇടപാടുകൾ നടത്തിയെന്നതിന് തെളിവുണ്ട്. ദുബായിൽ തങ്ങി അവിടെ ഒരു കമ്പനി തുടങ്ങാൻ വീണ ശ്രമിച്ചെന്നും റിപ്പോർട്ടിലുണ്ട്. നാട്ടിലുള്ള മകനോട് കമ്പനിക്ക് എന്ത് പേരിടണമെന്ന് ആരാഞ്ഞുള്ള സന്ദേശവും റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്. കമ്പനി തുടങ്ങിയോയെന്നതുസംബന്ധിച്ച മറ്റു വിവരങ്ങളൊന്നും പോലീസിനെ അറിയിച്ചിട്ടില്ല.






























