കൊച്ചി: ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അസാധാരണ നീക്കവുമായി ഇഡി. കേസിൽ ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഇഡി ഹൈക്കോടതിയെ സമീപിച്ചു. പ്രതിയ്ക്ക് ജാമ്യം നൽകുന്നതിൽ പോലീസിന്റെ നിർദ്ദേശത്തിന് വിരുദ്ധമായിട്ടാണ് പ്രോസിക്യൂട്ടർ കോടതിയിൽ നിലപാട് അറിയിച്ചത്. ജാമ്യം നൽകുന്നതിന് എതിർക്കാതിരുന്ന പ്രോസിക്യൂട്ടറുടെ നിലപാട് സംശയാസ്പദമാണെന്നും ഇഡി ഹരജിയിൽ ചൂണ്ടിക്കാട്ടി. ഇതിനെതിരെ പോലീസ് നൽകിയ കേസിൽ കക്ഷി ചേരാൻ ഇഡി ഇന്നലെ തിരുവനന്തപുരത്തെ കീഴിക്കോടതിയിലും അപേക്ഷ നൽകിയിരുന്നു. തുടർന്ന് അടുത്ത 24 മണിക്കൂറിനുള്ളിലാണ് ജാമ്യം റദ്ദാക്കാൻ ഇഡിയുടെ മറ്റൊരു നീക്കം.
ഉദ്യോഗസ്ഥരെ ആക്രമിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കിയ പ്രതിയ്ക്ക് കീഴ്ക്കോടതി നൽകിയ ജാമ്യം പൊതുതാൽപര്യത്തിന് എതിരാണെന്നും, പ്രതിക്ക് ജാമ്യം ലഭിക്കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും ഇഡി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പിന്നിൽ ഗൂഢാലോചന ഉണ്ട്. ഗൂഢാലോചനക്കാർ സിപിഎം നേതാക്കളാണെന്നും അതിനാൽ പ്രതിയുടെ ജാമ്യം ഗൂഢാലോചന നടത്തിയവരെ പിടികൂടുന്നതിന് തടസ്സമാകുമെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.






























