മലപ്പുറം : കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാണാതായതായി കണ്ടെത്തൽ. വിവിധ കാലയളവുകളിൽ കളഞ്ഞുകിട്ടിയതും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മറ്റും കണ്ടെത്തി സ്റ്റേഷനിൽ ഏൽപ്പിച്ചതുമായ സ്വർണമാണ് ദുരൂഹസാഹചര്യത്തിൽ നഷ്ടപ്പെട്ടിരിക്കുന്നത്. സ്വർണാഭരണങ്ങൾ സ്റ്റേഷനിൽ കാണാനില്ലെന്ന് കൊണ്ടോട്ടി എഎസ്പി മലപ്പുറം എസ്പിക്ക് നൽകിയ റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്. 2018-ന് മുൻപും ശേഷവും വിവിധ സമയങ്ങളിലായി സ്റ്റേഷനിൽ ലഭിച്ച സ്വർണ്ണാഭരണങ്ങളാണ് ഇപ്പോൾ കാണാതായത്. 2026 ഫെബ്രുവരിയിൽ രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിലാണ് സ്വർണം നഷ്ടപ്പെട്ട വിവരം ആദ്യമായി ശ്രദ്ധയിൽപെടുത്തിയത്.
ഏകദേശം പത്ത് ലക്ഷം രൂപയിലധികം വിലമതിക്കുന്ന ആഭരണങ്ങൾ സ്റ്റേഷന്റെ കസ്റ്റഡിയിൽ നിന്ന് എങ്ങനെ നഷ്ടപ്പെട്ടു എന്നത് ഗൗരവകരമായ സുരക്ഷാ വീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്. നിലവിൽ ലഭിക്കുന്ന പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ വൻ മോഷണത്തിന് പിന്നിൽ സ്റ്റേഷനിൽ മുൻപ് ജോലി ചെയ്തിരുന്ന ഒരു പ്രധാന ഉദ്യോഗസ്ഥൻ തന്നെയാണെന്നാണ് സൂചന. സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥൻ തന്നെ ഇത്തരത്തിൽ നിയമവിരുദ്ധമായി സ്വർണം കടത്തിയെന്ന സൂചനകൾ പുറത്തുവന്നതോടെ സംഭവത്തിൽ പോലീസ് അതീവ ജാഗ്രതയോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






























