തിരുവനന്തപുരം : അങ്കണവാടികളിലെ പോഷൺട്രാക്കർ ആപ്പിന്റെ സുഗമമായ പ്രവർത്തനത്തിനായി ടാബ് നൽകാനൊരുങ്ങി സർക്കാർ. അങ്കണവാടി ജീവനക്കാർ ഉൾപ്പെടെയുള്ള സ്കീം വർക്കേഴ്‌സ് വിവരശേഖരണത്തിന് ഉപയോഗിക്കുന്ന പോഷൺ ട്രാക്കർ ആപ്പിന്റെ പ്രവർത്തനം മുടങ്ങുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ടാബിന് പണം തേടി മന്ത്രി ബിന്ദുകൃഷ്ണ കേന്ദ്രസർക്കാരിനെ സമീപിച്ചു. സംസ്ഥാനത്ത് ആകെ 33,120 അങ്കണവാടികളാണുള്ളത്. പലയിടത്തും അങ്കണവാടി വർക്കർമാരുടെ പോഷൺ ട്രാക്കറുള്ള ഫോണുകൾ മാസങ്ങളായി പ്രവർത്തിക്കുന്നില്ല. അതിനാൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനാവുന്നില്ല. ബി.എസ്.എൻ.എലിന്റെ സിമ്മാണ് ട്രാക്കർ ഫോണിലുള്ളത്. അതും കൂടെക്കൂടെ പണിമുടക്കുന്നതായി പരാതിയുണ്ട്. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, അങ്കണവാടി കുട്ടികളുടെ ഹാജർ, കുട്ടികളുടെ വളർച്ചാനിരീക്ഷണ വിവരങ്ങൾ, ഭവനസന്ദർശനം തുടങ്ങിയ വിവരങ്ങൾ ആപ്പിലാണ് ചേർക്കേണ്ടത്. ഇതിന് സർക്കാർ നൽകുന്ന സ്മാർട്ട് ഫോണാണ് ഉപയോഗിക്കുന്നത്.
ഈ ഫോണുകൾ കേടായതോടെ ജീവനക്കാർ സ്വന്തം ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ട്രാക്കർ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എങ്കിലും വിവരം നൽകൽ അപൂർണമാണെന്ന് മന്ത്രി പറഞ്ഞു. കൃത്യമായ വിവരങ്ങൾ ചേർക്കാൻ കഴിയാത്തതിനാൽ കേന്ദ്രവിഹിതവും കുറയുന്നു. പ്രധാനമന്ത്രിയുടെ സമഗ്ര പോഷകാഹാര പദ്ധതിക്കുകീഴിൽ സംസ്ഥാന വനിതാ ശിശുവകുപ്പുമുഖേനയാണ് വിവരശേഖരണത്തിന് ആറുവർഷം മുൻപ് സ്മാർട്ട് ഫോണുകൾ നൽകിയത്. എന്നാൽ ഈ രീതി എപ്പോഴും പ്രവർത്തികമല്ലാത്തതുകൊണ്ടാണ് ടാബുകൾ നൽകാം എന്ന തീരുമനത്തിലെത്തിച്ചതെന്നും മന്ത്രി പറഞ്ഞു.






























