ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിൽ യുഎസും ഇറാനും തമ്മിൽ സൈനിക ഏറ്റുമുട്ടൽ ആരംഭിച്ചു. തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ സഞ്ചരിച്ച വാണിജ്യ ചരക്കുകപ്പലിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതാണ് ഒടുവിലെ സംഘർഷങ്ങൾക്ക് വഴിതെളിച്ചത്. ഇതിന് തൊട്ടുപിന്നാലെ ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് സൈന്യം ശക്തമായ പ്രത്യാക്രമണവും നടത്തി. അടുത്തിടെ യുഎസും ഇറാനും തമ്മിൽ ഒരു താൽക്കാലിക വെടിനിർത്തൽ കരാർ ഒപ്പുവെച്ചിരുന്നു. എന്നാൽ ഈ ധാരണകളെല്ലാം നിഷേധിച്ചു കൊണ്ടാണ് സിംഗപ്പൂർ പതാകയുള്ള ‘എവർ ലവ്‌ലി’ എന്ന വലിയ ചരക്കുകപ്പലിന് നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഇന്നലെ നാല് ഡ്രോണുകൾ വിക്ഷേപിച്ചത്. ഇതിൽ മൂന്ന് ഡ്രോണുകൾ യുഎസ് സൈന്യം വെടിവെച്ചിട്ടെങ്കിലും ഒരെണ്ണം കപ്പലിൽ വന്നിടിക്കുകയായിരുന്നു. ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ജീവനക്കാരെല്ലാം സുരക്ഷിതരാണ്.
ഇറാന്റെ ഈ ആക്രമണം വെടിനിർത്തൽ കരാറിന്റെ വിഡ്ഢിത്തം നിറഞ്ഞ ലംഘനമാണെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുറ്റപ്പെടുത്തിയത്. ഇറാൻ നടത്തിയ ഈ കടുത്ത പ്രകോപനത്തിന് തൊട്ടുപിന്നാലെ യുഎസ് സൈന്യം വ്യോമാക്രമണത്തിലൂടെ ശക്തമായ മറുപടി നൽകുകയും ചെയ്‌തു. തെക്കൻ ഇറാനിലെ പ്രധാന മിസൈൽ-ഡ്രോൺ സംഭരണ കേന്ദ്രങ്ങളും റഡാർ സംവിധാനങ്ങളുമാണ് യുഎസ് ബോംബിങ്ങിൽ തകർത്തത്. ഇതേതുടർന്ന് തങ്ങളുടെ പ്രദേശത്ത് വലിയ സ്ഫോടനങ്ങൾ നടന്നതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.






























