തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സുരേഷ് ഗോപി ഒരു സാധാരണ സിനിമ നടനിൽ നിന്ന് പക്വതയുള്ള രാഷ്ട്രീയക്കാരനിലേക്ക് ഇനിയും മാറിയിട്ടില്ലെന്ന് ശിവൻകുട്ടി വിമർശിച്ചു. മുന്‍പ് അദ്ദേഹം സിനിമ നടന്‍ എന്ന ‘ഹാങ്ങോവറി’ല്‍ നിന്ന് മാറിയിട്ടില്ലെന്നായിരുന്നു വിമര്‍ശനം. ഇപ്പോള്‍ അതില്‍ നിന്ന് ഒരുപടി കടന്ന് രാഷ്ട്രീയമായി പിച്ചും പേയും പറയുന്നു എന്നും വി ശിവന്‍കുട്ടി പറഞ്ഞു.
‘രാഷ്ട്രീയ എതിരാളികളെ ‘ഊളകള്‍’ എന്നൊക്കെയാണല്ലോ അദ്ദേഹം അഭിസംബോധന ചെയ്യുന്നത്. ഒരു പൊതുപ്രവര്‍ത്തകന്, അതും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് ചേരുന്ന ഭാഷയാണോ ഇത്? ഇത്തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കുന്നതിലൂടെ അദ്ദേഹം സ്വയം നാണംകെടുക മാത്രമല്ല, താന്‍ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്റെ യഥാര്‍ത്ഥ സംസ്‌കാരം കൂടിയാണ് ജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുന്നത്. അതുപോലെ തന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് തിരുവനന്തപുരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അജ്ഞത. തിരുവനന്തപുരത്ത് ഏഴോ എട്ടോ സീറ്റുകള്‍ എന്നാണ് അദ്ദേഹം ഒരു വീഡിയോയില്‍ പറയുന്നത്. തിരുവനന്തപുരം ജില്ലയില്‍ എത്ര നിയമസഭാ മണ്ഡലങ്ങളുണ്ടെന്നോ, ഇവിടെ എത്ര ലോക്‌സഭാ മണ്ഡലങ്ങളുണ്ടെന്നോ, എന്തിനധികം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എത്ര വാര്‍ഡുകള്‍ ഉണ്ടെന്ന് പോലുമോ അറിയാത്ത ഒരാളാണ് ജനങ്ങളെ നയിക്കാന്‍ വരുന്നത് എന്നത് ലജ്ജാവഹമാണ്.’ ശിവന്‍കുട്ടി വ്യക്തമാക്കി.





























