തെഹ്റാൻ: അമേരിക്കയുമായി ഉണ്ടായ ഇസ്ലാമാബാദ് മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ്ങിൻ്റെ ധാരണയിലേക്ക് മടങ്ങുന്നതിനും നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി അന്താരാഷ്ട്ര നയതന്ത്ര ഇടപെടലുകളും ശ്രമങ്ങളും തുടരുകയാണെന്ന് ഇറാൻ ആഭ്യന്തര മന്ത്രാലയ വക്താവ് അലി സെയ്‌നിവന്ദ്. ഈ ധാരണയിലെ വ്യവസ്ഥകൾ എതിർപക്ഷം പാലിക്കണമെന്നാണ് ഇറാന്റെ ആവശ്യം എന്നായിരുന്നു സെയ്‌നിവന്ദ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. അർധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നീമാണ് അലി സെയ്‌നിവന്ദിനെ ഉദ്ധരിച്ച് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ദേശീയ പരമാധികാര സുരക്ഷാ കൗൺസിൽ അംഗീകരിക്കുകയും പരമോന്നത നേതാവ് സ്ഥിരീകരിക്കുകയും ചെയ്ത ധാരണയാണിതെന്നും രാജ്യത്തിന്റെ ഔദ്യോഗിക തീരുമാനമായാണ് ഇതിനെ കണക്കാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലും കിർഗിസ്ഥാനിലും നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെയും ബ്രിക്സ് യോഗങ്ങളിലെയും പ്രസിഡന്റിന്റെ പങ്കാളിത്തത്തിലൂടെയും വിവിധ തലങ്ങളിലുള്ള തീവ്രമായ കൂടിയാലോചനകളിലൂടെയും സജീവ നയതന്ത്ര നീക്കങ്ങൾ തുടരുകയാണ് എന്നും അലി സെയ്‌നിവന്ദ് പറഞ്ഞു.ഇതിനിടെ വിലക്കയറ്റം ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നുവെന്ന പ്രതികരണവുമായി ഇറാനിയൻ ആഭ്യന്തര മന്ത്രാലയം രംഗത്ത് വന്നിട്ടുണ്ട്.
പതിറ്റാണ്ടുകളായി തുടരുന്ന പാശ്ചാത്യ ഉപരോധങ്ങളെ തുടർന്ന് ഇറാനിൽ പണപ്പെരുപ്പം റെക്കോർഡ് നിലയിലെത്തിയ സാഹചര്യമുണ്ട്. വിലക്കയറ്റം ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നുവെന്നും പ്രശ്നം പരിഹരിക്കാൻ എല്ലാ ഉദ്യോഗസ്ഥരും പ്രവർത്തിച്ചുവരികയാണെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് അലി സെയ്‌നിവന്ദ് വ്യക്തമാക്കി. യുദ്ധാനന്തര പുനർനിർമാണ പദ്ധതികളിൽ തകർന്ന സിവിലിയൻ അടിസ്ഥാനസൗകര്യങ്ങളുടെ പുനർനിർമാണത്തിനാണ് രാജ്യത്തിന്റെ ഏറ്റവും ഉയർന്ന മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
അനാവശ്യമായ സർക്കാർ പദ്ധതികൾക്ക് മുമ്പായി വീടുകളും പൊതുസേവന സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള പൊതുസേവന കേന്ദ്രങ്ങളുടെ പുനർനിർമാണവും ഇതിൽ ഉൾപ്പെടുമെന്നും അലി സെയ്‌നിവന്ദ് വ്യക്തമാക്കിയിട്ടുണ്ട്. ഹോർമോസ്ഗാൻ, ഗൊലെസ്താൻ എന്നിവയുൾപ്പെടെയുള്ള പ്രവിശ്യകളിൽ ശത്രുവിന്റെ ആക്രമണത്തെ തുടർന്ന് ഏകദേശം 75,000 വാസസ്ഥലങ്ങൾക്കും ചില അടിസ്ഥാനസൗകര്യങ്ങൾക്കും ബന്ധിപ്പിക്കുന്ന പാലങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും സെയ്‌നിവന്ദ് പറഞ്ഞു.


































