കയ്‌റോ : ഈജിപ്തിലെ കിഴക്കൻ മരുഭൂമിയിലെ സുക്കരി സ്വർണ ഖനിയിലുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിക്കുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഖനിയിലെ ഭൂഗർഭ തുരങ്കങ്ങളിലൊന്നിൽ പാറ ഇടിഞ്ഞുവീഴുകയായിരുന്നുവെന്നും പരുക്കേറ്റവരെ ചെങ്കടൽ തീരത്തെ മർസ അലം നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റിയതായും പെട്രോളിയം, ധാതുവിഭവ മന്ത്രാലയം അറിയിച്ചു. പരുക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കുന്നതും ആവശ്യമായ അന്വേഷണങ്ങൾ പൂർത്തിയാകുന്നതും വരെ അപകടം നടന്ന പ്രദേശത്തെ ജോലി താത്കാലികമായി നിർത്തിവെക്കുകയും ചെയ്തു. അപകടത്തിന്റെ സാഹചര്യങ്ങൾ അന്വേഷിക്കാനും നിലവിലുള്ള സുരക്ഷാ നടപടിക്രമങ്ങൾ പുനഃപരിശോധിക്കാനും പ്രത്യേക കമ്മിറ്റി രൂപീകരിക്കാൻ പെട്രോളിയം, ധാതുവിഭവ മന്ത്രി കരീം ബദവി നിർദേശം നൽകി.
മർസ അലമിൽ നിന്ന് ഏകദേശം 30 കിലോമീറ്ററോളം തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സുക്കരി സ്വർണ ഖനി, ഈജിപ്ഷ്യൻ സർക്കാരും ആംഗ്ലോഗോൾഡ് അശാന്തിയും തമ്മിലുള്ള സംയുക്ത സംരംഭമായ സുക്കരി ഗോൾഡ് മൈൻസ് കമ്പനിയാണ് പ്രവർത്തിപ്പിക്കുന്നത്. പ്രതിവർഷം ഏകദേശം അഞ്ച് ലക്ഷം ഔൺസ് സ്വർണം ഉൽപ്പാദിപ്പിക്കുന്ന ഈ ഖനി രാജ്യത്തെ ഖനന മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നാണ്. ഈജിപ്തിൽ ഖനി അപകടങ്ങൾ താരതമ്യേന അപൂർവ്വമായാണ് റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്.




























