കോന്നി : ആവോലിക്കുഴിയില്‍ മ്ലാവിനെ വേട്ടയാടിയ സംഘത്തെ വനപാലകര്‍ പിടികൂടി. പാല ചേറാടിയില്‍ വീട്ടില്‍ അനില്‍ കുമാര്‍ (49), സഹോദരന്‍ സുനില്‍ കുമാര്‍ ( 49), ഇടുക്കി സ്വദേശി അഭിലാഷ് (32), അരുവാപ്പുലം സ്വദേശി പ്രശാന്ത് (42) എന്നിവരാണ് വനപാലകരുടെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ആവോലിക്കുഴിയിലെ സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ മ്ലാവിന്റെ തലയും ശരീര ഭാഗങ്ങളും കണ്ടെത്തിയത്. സംഭവം നാട്ടുകാര്‍ വനപാലകരെ അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ മൃഗവേട്ടയാണ് നടന്നതെന്ന് ബോധ്യപ്പെടുകയും സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ സമഗ്ര അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്ന് കഴിഞ്ഞ രാത്രിയില്‍ കോന്നി ഫോറസ്റ്റ് റെയ്‌ഞ്ച് ഓഫീസര്‍ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഞള്ളൂര്‍ ഉത്തരകുമരംപേരൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലക സംഘം നടത്തിയ അന്വേഷണത്തിനിടെ പയ്യനാമണ്‍ അടുകാട് ഭാഗത്ത് വെച്ചാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്നും ഇരട്ടക്കുഴല്‍ തോക്ക്, ഇറച്ചി കടത്താന്‍ ഉപയോഗിച്ച ജീപ്പ്, കശാപ്പ് ചെയ്യാന്‍ ഉപയോഗിച്ച വെട്ടുകത്തി, കഠാര, ഹെഡ് ലൈറ്റ്, തിരകള്‍ തുടങ്ങിയവയും വനപാലകര്‍ പിടിച്ചെടുത്തു. കോന്നി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ശശീന്ദ്രകുമാർ എസ്. നേതൃത്വം നല്‍കിയ അന്വേഷണ സംഘത്തില്‍ ഉത്തര കുമരം പേരൂർ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ പി.കെ ഹരിദാസ്, ഉദ്യോഗസ്ഥരായ സന്തോഷ് ബി., എ.എസ്.മനോജ്, നജിമുദീൻ എ., ശ്രീരാജ് കെ.എസ്, ഗോപകുമാർ വി.എസ്, ഗോപകുമാർ വി., സെയ്യദ് യൂസഫ് എ., ഷഹനാസ് എം. എന്നിവരുമുണ്ടായിരുന്നു.































