ചെട്ടികുളങ്ങര : കരിപ്പുഴത്തോടിന്‍റെ നവീകരണത്തിനുള്ള എട്ടുകോടിയുടെ പദ്ധതി അന്തിമഘട്ടത്തിലെത്തി. ചെളിയും മണ്ണും നിറഞ്ഞ ഭാഗങ്ങളിൽ ആഴംകൂട്ടുക, ഇരുകരകളിലെയും ബണ്ട് ബലപ്പെടുത്തുക, ആവശ്യമുള്ളയിടങ്ങളിൽ കരിങ്കൽഭിത്തി നിർമിക്കുക എന്നിവയാണ് നവീകരണത്തിന്റെ ഭാഗമായുള്ള പ്രവൃത്തികൾ. ഇതിനായി ചെറുകിട ജലസേചനവകുപ്പ് ടെൻഡർ വിളിച്ചു. ടെൻഡർ അംഗീകരിച്ചുകഴിഞ്ഞാൽ പണിയാരംഭിക്കും. മഴക്കാലത്ത് അച്ചൻകോവിലാറ്റിൽ അധികമായെത്തുന്ന ജലം കരിപ്പുഴത്തോട്ടിലൂടെ കായംകുളം കായലിലേക്കൊഴുക്കി വിടാമെന്നതാണ് തോടിന്റെ പ്രാധാന്യം.
തോടിന്റെ ബണ്ട് ബലപ്പെടുത്തുന്നതോടുകൂടി മറ്റം, കരിപ്പുഴ, ഏവൂർ, പത്തിയൂർ പുഞ്ചകളിൽനിന്നു വെള്ളം പമ്പുചെയ്തുകളഞ്ഞ് പുഞ്ചക്കൃഷി നേരത്തെയാക്കാനും സാധിക്കും. 4000 ഏക്കറോളം പുഞ്ചക്കൃഷിക്ക് ഇതു ഗുണകരമാകും. കരിപ്പുഴ പാലം മുതൽ തെക്കോട്ടുള്ള ഭാഗത്തെ നവീകരണത്തിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്. പായലും പോളയും നീക്കി നീരൊഴുക്കു സുഗമമാക്കുന്നതിനുള്ള ജോലിയും പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അച്ചൻകോവിലാറ്റിൽ നിന്നും കരിപ്പുഴ തോട് ഉദ്ഭവിക്കുന്ന ചെട്ടികുളങ്ങര ഒന്നാംവാർഡിൽപ്പെട്ട കുത്തുകുഴി മുതൽ കരിപ്പുഴ പാലം വരെയുള്ള ഭാഗംകൂടി നവീകരിച്ചാൽമാത്രമേ പദ്ധതിയുടെ പൂർണമായ പ്രയോജനം ലഭിക്കുകയുള്ളൂ.





























