കാക്കനാട് : തെരുവുനായ്ക്കളുടെ ആക്രമണത്തെ തുടർന്നുള്ള ഗുരുതര പരിക്കും പേവിഷ ബാധയും മൂലം സംസ്ഥാനത്ത് അഞ്ചു വർഷത്തിനിടെ നഷ്ടമായത് 42 ജീവൻ. ഈ കാലയളവിൽ എട്ടു ലക്ഷത്തിലേറെ പേർക്ക് നായ്ക്കളുടെ കടിയേറ്റു. 2016 ജനുവരി മുതൽ 2021 ജൂലായ് വരെ മൃഗങ്ങളുടെ കടിയേറ്റത് 16,95,664 പേർക്കാണ്. ഇതിൽ നായയുടെ കടിയേറ്റവർ 8,09,629 പേരാണ്. കാക്കനാട് സ്വദേശി രാജു വാഴക്കാലയ്ക്ക് ആരോഗ്യ വകുപ്പിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ കണക്കുള്ളത്.
ജീവൻ പൊലിഞ്ഞ 42 പേരിൽ കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഒൻപതു പേരുണ്ട്. തിരുവനന്തപുരത്ത് അഞ്ചു പേരും എറണാകുളം, മലപ്പുറം, കൊല്ലം ജില്ലകളിൽ നാലുപേർ വീതവും തൃശ്ശൂർ, വയനാട്, കണ്ണൂർ ജില്ലകളിൽ മൂന്നുപേർ വീതവും മരിച്ചു. പത്തനംതിട്ടയിലും ഇടുക്കിയിലും പാലക്കാട്ടും രണ്ടുപേർ വീതവും ആലപ്പുഴയിൽ ഒരാളുമാണ് മരിച്ചത്.
തിരുവനന്തപുരം ജില്ലയിലാണ് ശ്വാനൻമാരുടെ വിളയാട്ടം കൂടുതൽ. ഇവിടെ മാത്രം 1,46,528 പേർക്ക് പട്ടിയുടെ കടിയേറ്റു. പാലക്കാട് ജില്ലയിൽ 1,12,197 പേർക്ക് കടിയേറ്റു. 76,300 പേരെ പട്ടികടിച്ച എറണാകുളം മൂന്നാമതുണ്ട്. 21,269 പേർക്ക് കടിയേറ്റ വയനാട് ജില്ലയിലാണ് കുറവ്. അഞ്ചു കൊല്ലത്തിനിടെ 40 ലേറെപ്പേർ പട്ടികടിയെത്തുടർന്ന് മരിച്ചുവെങ്കിലും ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്ന് ഇവരുടെ കുടുംബാംഗങ്ങൾക്ക് യാതൊരു സഹായവും ലഭിച്ചിട്ടില്ല.