കാബൂൾ : അഫ്ഗാനിസ്താനിൽ പ്രതിരോധ സേനയുടെ നിയന്ത്രണത്തിലുള്ള അവശേഷിക്കുന്ന ഒരേയൊരു മേഖലയായ പഞ്ച്ശീർ പ്രവിശ്യയുടെ പൂർണ നിയന്ത്രണം തങ്ങൾ പിടിച്ചെടുത്തതായി താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ്. പഞ്ച്ശീർ പ്രവിശ്യാ ഗവർണറുടെ കോമ്പൗണ്ട് ഗേറ്റിന് മുന്നിൽ താലിബാൻ അംഗങ്ങൾ നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പ്രതിരോധ സേനയുടെ തലവനായ അഹ്മദ് മസൂദ് താലിബാന്റെ അവകാശവാദത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
താലിബാന് കിട്ടാക്കനിയായി നിലനിന്നിരുന്ന പാഞ്ച്ശിർ പ്രവിശ്യ പാകിസ്താൻ സൈന്യത്തിന്റെ പിന്തുണയോടെയാണ് താലിബാൻ പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ടുകൾ. ശക്തമായ ചെറുത്തുനില്പാണ് പഞ്ച്ശീറിൽ നിന്നും താലിബാന് നേരിടേണ്ടി വന്നത്. നിരവധി നാശനഷ്ടമുണ്ടായെങ്കിലും സർക്കാരുണ്ടാക്കുന്നതിന് മുൻപ് പഞ്ച്ശീർ പിടിച്ചെടുക്കാനായത് താലിബാന് വലിയ നേട്ടമാണ്.